
ന്യുഡല്‍ഹി: ഡി.എല്‍.എഫ് അഴിമതിക്കേസില്‍ മുന്‍ റെയില്‍വേമന്ത്രിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീന്‍ചിറ്റ്. സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷ വിഭാഗമാണ് 2018ല്‍ ലാലു പ്രസാദിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് ഗ്രൂപ്പിനുമെതിരെ അന്വേഷണം നടത്തിയത്.
മുംബൈയിലെ ബാന്ദ്രയില്‍ റെയില്‍ ലാന്‍ഡ് ലീസ് പദ്ധതിക്കും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പദ്ധതിക്കും വേണ്ടി ഡി.എല്‍.എഫ് ലാലു പ്രസാദിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. കൈക്കൂലിയായി സൗത്ത് ഡല്‍ഹിയില്‍ ഭൂമിയാണ് നല്‍കിയത്.
2007 ഡിസംബറില്‍ കടലാസ് കമ്പനിയായ എ.ബി എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് ഡല്‍ഹിയിലെ ന്യു ഫ്രണ്ട്സ് കോളനിയില്‍ 5 കോടി രൂപയ്ക്ക് പ്ലോട്ട് വാങ്ങിയിരുന്നു. ലക്സിസ് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡും മറ്റ ചില ടടലാസ് കമ്പനികളും വഴിയാണ് ഈ തുക ഡിഎല്‍എഫ് ഡെവലപ്പേഴ്സ് കൈമാറിയത്. 30 കോടി രൂപ യഥാര്‍ത്ഥ വില മതിക്കുന്നതായിരുന്നു ഈ സ്ഥലമെന്നുമാണ് ആരോപണം.
2011ല്‍ ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി ലാലു എന്നിവര്‍ എഴബി എക്സപോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരികള്‍ വെറും നാല് ലക്ഷം രൂപയ്ക്ക് വാങ്ങി. അതുവഴി അഞ്ച് കോടിക്ക് കമ്പനി വാങ്ങിയ ഭൂമിയും ലാലു കുടുംബത്തിന് ലഭിച്ചുവെന്നായിരുന്നു ആരോപണം.
ഡി.എല്‍.എഫിനും ലാലു പ്രസാദ് യാദവിനുമിടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച പ്രവീണ്‍ ജെയ്ന്‍, അമിത് കത്യാള് എന്നിവരെയും സി.ബി.ഐ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പറയുന്നവ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ പറയുന്നു.
കേസില്‍ ആദായ നികുതി വകുപ്പ് മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്. കാലിത്തീറ്റ കുംഭകോണ കേസുകളില്‍ മൂന്നു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ച ലാലു ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണ്.






