
കോട്ടയം : ഒരു മന്ത്രിയും ഒരു ചീഫ് വിപ്പുമായി ഭരണത്തില്‍ പങ്കാളികളായി മാറിയതോടെ കേരളാകോണ്ഗ്രസില് നിന്നും വിട്ടുപോയവരെ തിരിച്ചുപിടിക്കാന്‍ ജോസ് കെ മാണി. പിളര്‍ന്നപ്പോള്‍ തന്നെ വിട്ടു പോകുകയും പിന്നീട് ജോസഫ് ഗ്രൂപ്പില്‍ ഗ്രിപ്പില്ലാതാകുകയും ചെയ്ത നേതാക്കളെയാണ് നോട്ടമിട്ടിരിക്കുന്നത്. ജോസഫ് ഗ്രൂപ്പിന് പുറമേയുള്ള കേരളാകോണ്ഗ്രസുകളില് നിന്നും ചില നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം.
പുതിയ നേതാക്കളുടെ വരവ് മുന്നിൽക്കണ്ട് ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും പുനഃസംഘടന നീട്ടി. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി മറ്റു പാർട്ടികളിൽനിന്നു വരുന്നവരുമായി ചർച്ച നടത്താൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭരണപങ്കാളിത്തത്തില്‍ ജോസ് വിഭാഗത്തിന് ലഭിക്കാന്‍ സാധ്യതയുള്ള ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളാണ് മാറിപ്പോയ നേതാക്കളെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറിയിരിക്കുന്നത്. അതേസമയം പാർട്ടി മാറി വരുന്നവരെ സ്വീകരിക്കുന്നതിൽ പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പും തുടങ്ങിയിട്ടുണ്ട്.
യുഡിഎഫിലെ കേരളാകോണ്‍ഗ്രസുകള്‍ക്ക് പുറമേ കോണ്‍ഗ്രസിലെ ചില നേതാക്കളും ജോസ് കെ മാണിയുടെ ഭാഗമായേക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ അസംതൃപ്തിയോടെ നില്ക്കുന്ന നേതാക്കള്‍ കാണുന്ന ബദല്‍ സംവിധാനം ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കേരളാകോണ്‍ഗ്രസും എന്‍സിപിയുമാണ്. നേരത്തേ കോണ്‍ഗ്രസ് വിട്ട പി.സി.ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായതോടെ കോൺഗ്രസിൽനിന്ന് ഒരു വിഭാഗം നേതാക്കളില്‍ എൻസിപിയിലേക്കു മാറുന്ന ആലോചന സജീവമായിട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും സീറ്റ് അവഗണന ലഭിക്കുകയും സ്വതന്ത്രയായി മത്സരിക്കുകയും ചെയ്ത ലതികാ സുഭാഷും ഒടുവില്‍ എത്തിയത് എന്‍സിപിയില്‍ ആയിരുന്നു.
കോണ്‍ഗ്രസിലെയും കേരളാകോണ്ഗ്രസിലെയും നേതാക്കളെ അടര്ത്താന് ജോസ് കെ മാണിക്ക് കരുത്ത് സിപിഎം ആണ്. മദ്ധ്യതിരുവിതാം കൂറിലും മലബാറിലും ഉള്ള കോണ്‍ഗ്രസിന്റെ ശക്തിക്ഷയിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പലരും പാര്‍ട്ടി മാറാന്‍ തയ്യാറാണെങ്കിലും പറയുന്ന സ്ഥാനമാനങ്ങളില്‍ ഉറപ്പ് നല്കാന് ജോസ് കെ മാണിക്ക് തയ്യാറാകേണ്ടിവരും. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിനെയും (എം) മലബാറിൽ ഐഎൻഎല്ലിനെയും മുൻനിർത്തിയാണ് യുഡിഎഫ് ക്യാംപിലെ നേതാക്കളെ സിപിഎം ലക്ഷ്യമിടുന്നത്.
കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമാണെങ്കിലും പക്ഷേ ഇത്തവണ പാലായി വിജയം നേടാന്‍ ജോസ്.കെ. മാണിക്ക് കഴിഞ്ഞില്ല. യുഡിഎഫിനൊപ്പം മത്സരിച്ച മാണി സി കാപ്പന് വന്‍ വിജയം നേടുകയും ചെയ്തു. എന്നിരുന്നാലും തന്റെ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച പ്രമുഖര്‍ക്കെല്ലാം വിജയം നേടാനായിരുന്നു. മറുവശത്ത് ജോസഫ് വിഭാഗത്തില്‍ നേതാക്കള്‍ രണ്ടുപേരും വിജയം നേടിയപ്പോള്‍ ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം പോയവരെല്ലാം പരാജയപ്പെടുകയും ചെയ്തു.






