
ന്യൂഡല്‍ഹി: മുതിര്‍ന്ന താരങ്ങള്‍ ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കുകയും വിവാദനായകന്‍ എന്ന പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മുഴുവന്‍ വെറുക്കുമ്പോഴും ഇന്ത്യയെ വമ്പന്‍ സ്കോര്‍ പിന്തുടര്ന്ന് ജയിക്കാന്‍ പഠിപ്പിച്ച ആശാന് ഗ്രെഗ്ചാപ്പലാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിജയിക്കാൻ പഠിപ്പിച്ച പരിശീലകനായിരുന്നു ഗ്രേഗ് ചാപ്പലെന്നും സ്കോർ പിന്തുടർന്ന് ജയിക്കുന്നതിൽ ടീമിന് തന്ത്രം ചൊല്ലിക്കൊടുത്തത് അദ്ദേഹമാണെന്നും റെയ്ന തന്റെ ആത്മകഥയായ ‘ബിലീവ് വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മീ’ യില്‍ പറയുന്നു.
ഗാംഗുലിയുമായുള്ള ഏറ്റുമുട്ടല്‍ ടീമിലെ ചേരിതിരിവ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ പുറത്തുവന്ന ചാപ്പലിന്റെ കാലയളവ് ഇന്ത്യന്‍ ടീമിന് വിവാദങ്ങൾ കൊണ്ട് പേരുകേട്ടതാണങ്കിലും തന്റെ ആത്മകഥയില്‍ റെയ്ന വിവാദ നായകനായ മുൻ പരിശീലകനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ്. 2011 ലോകകീരീടം നേടുന്നതിന് ടീമിനെ പ്രാപ്തമാക്കിയത് ചാപ്പൽ വിതച്ച വിത്തുകളാണെന്നും റെയ്ന പുസ്തകത്തിൽ കുറിച്ചു.
റെയ്നയടക്കം ഇന്ത്യയ്ക്ക് പിന്നീട് ഏറെ പ്രയോജനകരമായി മാറിയ ഒരു പറ്റം യുവനിരയെ കണ്ടെത്തിയ പരിശീലകനായ ഗ്രെഗ് ചാപ്പല്‍ പരിശീലകനായ ശേഷമാണ് ഇന്ത്യ വലിയ സ്കോറുകള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന രീതിയ്ക്ക് മാറ്റം വന്നതെന്നും രാഹുല്‍ദ്രാവിഡ് നായകനായ കാലത്ത് ടീം ഇന്ത്യ തുടർച്ചയായ 14 മത്സരങ്ങൾ പിന്തുടർന്ന് ജയിക്കുകയുണ്ടായതായും പുസ്തകത്തില്‍ റെയ്ന കുറിച്ചു. 90 - 2000 ദശകത്തില്‍ റൺ പിന്തുടർന്ന് ജയിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലായിരുന്നു. വലിയ സ്കോറുകൾ പിന്തുടരുമ്പോള് സമ്മർദത്തിനടിപ്പെട്ട് ടീം തോൽക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വന്‍ താരങ്ങള്‍ പോലും വീണുപോകുന്ന ഈ സ്ഥിതി പരിഹരിക്കാൻ ചാപ്പലിന് സാധിച്ചു.
അന്നത്തെ തലമുറയിലെ ടീമിനെ വലിയ തരത്തിൽ ഗ്രേഗ് ചാപ്പൽ സ്വധീനിച്ചിരുന്നു. വിവാദങ്ങൾക്കിയിലും, ടീമിനെ എങ്ങനെ വിജയിപ്പിക്കാം എന്നും, വിജയത്തിന്റെ പ്രാധാന്യവും ചാപ്പൽ മനസിലാക്കി കൊടുത്തു. റെയ്ന അടക്കം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിച്ച പരിശീലകനാണ് ഗ്രെഗ് ചാപ്പല്‍. 2005ലാണ് സുരേഷ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോള്‍ ധോനി, യുവരാജ്, ഗംഭീർ എന്നിങ്ങനെ പിന്നീട് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ ഒട്ടേറെ താരങ്ങളും ടീമിന്റെ മുൻനിരയിലേക്ക് വന്നിരുന്നു.
2005 മുതൽ 2007 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ഗ്രേഗ് ചാപ്പൽ ടീം നായകനായ സൗരവ് ഗാംഗുലിയുമായുള്ള അസ്വാരസ്യങ്ങൾ കുപ്രസിദ്ധമായിരുന്നു. തുടർന്ന് ഗാംഗുലി ടീമിൽ പുറത്ത് പോകുന്നതിനും കാരണമാവുകയുണ്ടായി. കഴിഞ്ഞ ആഗസ്റ്റിലാണ് റെയ്ന രാജ്യാന്തര മത്സരത്തില്‍ നിന്നും വിരമിച്ചത്. അതേസമയം ചെന്നൈ സൂപ്പര്‍കിംഗ്സിന് വേണ്ടി അദ്ദേഹം ഐപിഎല്ലില്‍ കളി തുടരുന്നുണ്ട്.




