
ന്യൂഡല്‍ഹി: മനുഷ്യാവകാശങ്ങള്‍ക്ക് എതിരേയുള്ള ക്രൂര നിയമങ്ങള്‍ക്കെതിരേ താന്‍ പോരാട്ടം തുടരുമെന്ന് അഖിൽ ഗൊഗോയ് എം.എൽ.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ അസമിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് എൻ.ഐ.എ കോടതി അഖിൽ ഗൊഗോയിയെ പൂർണമായും കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
യു.എ.പി.എ മനുഷ്യാവകാശങ്ങൾക്കെതിരായുള്ള ക്രൂര നിയമമാണെന്നും അതിനെതിരെ പോരാടുമെന്നും അഖിൽ ഗൊഗോയി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നഷ്ടമായെന്നും ഒരിടത്തുമില്ലെന്നും അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് കീഴിലാണ് ഇന്ത്യയെന്നും പറഞ്ഞു. അവർ അസമിനെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റുമെന്നും അസമിലും ഉടനെ യോഗി ഭരണം വന്നേക്കുമെന്നും ഗോഗോയി പറഞ്ഞു. മാധ്യമങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലോ പൊതു ഇടങ്ങളിലോ നിങ്ങൾ വല്ലതും പറഞ്ഞു പോയാൽ പിടിക്കപ്പെടും. ബി.ജെ.പി ഭരിക്കുന്ന അസമിൽ ഒരിടത്തും ജനാധിപത്യമില്ല എന്നും പറഞ്ഞു.
തനിക്ക് അനുകൂലമായി ഉണ്ടായ വിധിയെ സ്വതന്ത്ര നിയമവ്യവസ്ഥയുടെ ചരിത്ര നിമിഷമെന്നാണ് ഗോഗോയി വിശേഷിപ്പിച്ചത്. 2019 ഡിസംബറിൽ ആയിരുന്നു ഗോഗോയിയെ പൗരത്വ നിയമപ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. സി.എ.എ വിരുദ്ധ സമരത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ചുപേരിൽ ഒരാളായ കൗമാരക്കാരന്റെ വിട്ടിലേക്കാണ് ജയിൽ മോചിതനായ അഖിൽ ഗൊഗോയി, ആദ്യം പോയത്. ഗുവാത്തിയിൽ ഡിസംബർ 2019ലാണ് പൊലീസ് വെടിവെപ്പ് നടന്നത്. കഴിഞ്ഞ മാസം 22ന് ഒരു കേസിൽ ഗൊഗോയിയെ കോടതി വെറുതെ വിട്ടിരുന്നു.
അസമിലെ കർഷക നേതാവ് കൂടിയായ അഖിൽ ഗൊഗോയി അസമിലെ സിബ്സാഗറിൽ നിന്നുള്ള എം.എൽ.എ കൂടിയാണ്. പൗരത്വ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന മുഴുവൻ കേസുകളിൽനിന്നും കുറ്റവിമുക്തനാക്കി. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അസമിലുണ്ടായ വ്യാപക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് എൻഐഎ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസ് ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മത-ജാതി സ്പർധ വളർത്തൽ, ഭീകരവാദികളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങളാണ് ഗൊഗോയിക്കും മറ്റ് നേതാക്കൾക്കുമെതിരെ ചുമത്തിയിരുന്നത്. ഇതിൽ ചാബുവ കേസിലാണ് നേരത്തെ കോടതി വെറുതെവിട്ടത്. ഇന്ന് ചാന്ദ്മാരി കേസിൽകൂടി കുറ്റവിമുക്തരാക്കുകയായിരുന്നു. ഗൊഗോയി ഇന്നുതന്നെ ജയിൽമോചിതനായിരുന്നു. തടവിലിരിക്കെ തനിക്കായി ശബ്ദിച്ച അസമിലേയും രാജ്യത്തേയും ജനങ്ങൾക്ക് ഗൊഗോയി നന്ദി അറിയിക്കുകയും ചെയ്തു.






