
ലണ്ടൻ: ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ബാറ്റ് പ്രേമം ലൈംഗിക ചുവയോടെ അവതരിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് വിവാദത്തില്‍. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പാനലിൽ ഇടംപിടിച്ച് ഇറങ്ങിയ രണ്ടാം പരമ്പരയില്‍ തന്നെ വിവാദ നായകനായി മാറി. ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് ബാറ്റുകള്‍ അയല്ക്കാരന്റെ ഭാര്യയെ പോലെയാണ് എന്നായിരുന്നു പരാമര്‍ശം. സ്വന്തം ബാറ്റ് ഉപയോഗിക്കുന്നതിലും ഇഷ്ടം മറ്റൊരാളുടെ ബാറ്റ് ഉപയോഗിക്കാനാണ് എന്നായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് ആരാധകർ കാർത്തിക്കിനെ വിമർശിച്ചത്. എപ്പോഴും ആള്‍ക്കാര്‍ക്ക് സ്വന്തം ഭാര്യയേക്കാള്‍ അയല്ക്കാരന്റെ ഭാര്യയാണ് നല്ലതെന്ന് തോന്നുമെന്ന ആശയം പ്രകടിപ്പിക്കാനായിരുന്നു ദിനേശ് കാര്‍ത്തിക് ശ്രമിച്ചത്. എന്നാല്‍ നാവുപിഴ താരത്തെ വിവാദത്തിലാക്കി.
‘ഇന്ത്യന്‍ ബാറ്റ്സ്മാൻമാരിൽ കൂടുതല്‍ പേര്‍ക്കും സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. മറ്റുള്ളവരുടെ ബാറ്റുകളാണ് കൂടുതൽ പ്രിയം. ബാറ്റുകൾ അവര്‍ക്ക് അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ – ഇതായിരുന്നു കാർത്തിക്കിന്റെ പരാമർശം. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ സ്കൈ സ്പോർട്സിന്റെ കമന്റേറ്റർമാരുടെ പാനലിൽ അംഗമാണ് കാർത്തിക്.
കമന്റേറ്ററായുള്ള അരങ്ങേറ്റത്തിലെ തകർപ്പൻ പ്രകടനത്തിന് ആരാധകരുടെ കയ്യടി വാങ്ങി ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് താരം വിവാദത്തിലും തലിയിട്ടു. ‘അരങ്ങേറ്റ’ത്തിൽ ആരാധകരുടെ കയ്യടി നേടിയിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പലപ്പോഴും മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ആരാധകരിൽ എത്തിച്ച് ‘വെതർമാൻ’ എന്ന പേരും സ്വന്തമാക്കി.






