
കാഞ്ഞിരപ്പള്ളി: മക്കളുടെ ഓര്‍ലൈന്‍ ഗെയിം ഭ്രാന്ത് രക്ഷിതാക്കളുടെ കീശ ചോര്‍ത്തുന്നു. അക്കൗണ്ടില്‍നിന്നു പതിനായിരങ്ങള്‍ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ നിരവധി. കഴിഞ്ഞ ദിവസം മുണ്ടക്കയത്തെ മലയോര മേഖലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ അക്കൗണ്ടില്‍നിന്നു നഷ്ടമായത് 38,000 രൂപ.
പ്രവാസിയായ രക്ഷിതാവിനാണു പണം നഷ്ടമായത്. വീട്ടാവശ്യത്തിനായി ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്കിയ പണമാണ് മകന് ചോര്‍ത്തിയത്. ഇതേ വിദ്യാര്‍ഥിയുടെ വീടിനു ചുറ്റുവട്ടത്തുള്ള വീടുകളിലെ പത്തോളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം ചോര്‍ന്നു. പതിനായിരത്തില്‍ താഴെ തുകയാണ് ഇവര്‍ക്കു നഷ്ടമായത്. പണം നഷ്ടമായ വിവരം രക്ഷിതാക്കള്‍ അറിയാന്‍ വൈകുന്നതു കൂടുതല്‍ നഷ്ടത്തിനു കാരണമാകുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈവശമുള്ള വിദ്യാര്‍ഥികളെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ ലക്ഷ്യമിടുന്നത്. ഇവരുടെ കെണിയില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. മനോനില വരെ തകര്‍ക്കാന്‍ പറ്റുന്ന ഗെയിമുകളില്‍ കുട്ടികള്‍ അടിമകളായി മാറുന്നതായി പോലീസും പറയുന്നു.
ഫ്രീ ഫയര്‍ എന്ന സര്‍വൈവല്‍ ഗെയിമാണ് വില്ലന്‍. പബ്ജിയുടെ നിരോധനത്തെ തുടര്‍ന്നാണ് പുതിയ ഗെയിം രംഗത്തിറങ്ങിയത്. ഗെയിം ആപ്പ്സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്താണ് കളിക്കുന്നത്. ഗ്രൂപ്പായി ചേര്‍ന്ന് കളിക്കുന്നതിലൂടെ കുട്ടികളെ അടിമകളാക്കും. ഗെയിമില്‍ പറയുന്നതു പോലെ വസ്ത്രങ്ങളും മറ്റും ഓണ്‍ലൈന്‍ വാങ്ങിക്കുന്നതോടെയാണ് പണം നഷ്ടമാകുന്നത്. വിദ്യാര്‍ഥികള്‍ മാതാപിതാക്കളുടെ എ. ടി. എം. കാര്‍ഡ് ചോര്‍ത്തിയാണ് പണം നഷ്ടപ്പെടുത്തുന്നത്. മൊബൈല്‍ ഉപയോഗിച്ച് കുട്ടികള്‍ പഠിക്കുകയാണെന്ന് കരുതി മാതാപിതാക്കള്‍ ശ്രദ്ധിക്കുകയുമില്ല.
അക്കൗണ്ടില്‍നിന്നും പണം നഷ്ടമാകുന്നത് ആദ്യം ആരും ശ്രദ്ധിക്കാറില്ല. ഗെയിമില്‍ പതിയിരിക്കുന്ന ചതിക്കുഴി അറിയാതെ വിദ്യാര്‍ഥികള്‍ ഇ-മെയില്‍ ഐഡിയും പാസ്വേഡുമെല്ലാം നല്‍കും. ഇതിനായി വാട്ട്സ്ആപ്പും ഉപയോഗിക്കുന്നതായാണ് വിവരം. പ്രത്യേക ഭാഷയാണ് വാട്സാപ്പ് ചാറ്റിങില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാലും മാതാപിതാക്കള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലത്രേ.




