
കോട്ടയം: ടാപ്പ് ചെയ്‌തുകൊണ്ടിരുന്ന റബര്‍ മരങ്ങള്‍ പോലും വെട്ടിമാറ്റി പുതുവിളയായ റംബുട്ടാനിലേക്കു തിരിഞ്ഞ കര്‍ഷകര്‍ നിരാശയില്‍. ഒരുകാലത്ത് കിലോയ്‌ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന്‍ ഇന്ന് ഉല്‍പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്‌ഥയില്‍.
വിളവെടുപ്പു സീസണില്‍ വില കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. വ്യാപാരികള്‍ പഴം ശേഖരിക്കാന്‍ മടിക്കുന്നതിനാല്‍ മരങ്ങള്‍ നിറയെ പഴം നിറഞ്ഞു നില്‍ക്കുകയാണ്.
വിളവെടുപ്പ് സീസണായ ജൂണ്‍, മാസങ്ങളില്‍ വില കുത്തനെ ഇടിഞ്ഞതാണു കര്‍ഷകര്‍ക്കു തിരിച്ചടിയായത്.ഉയര്‍ന്ന വില പ്രതീക്ഷിച്ച് റബര്‍ കൃഷി വെട്ടിമാറ്റി റംബുുട്ടാന്‍ കൃഷിയിലേക്ക് തിരിഞ്ഞവരാണ് ഏറെ നിരാശരായിരിക്കുകയാണ്..
സീസണ്‍ ആരംഭിച്ചതോടെ വിപണിയില്‍ കിലോയ്‌ക്ക് 150 രൂപയോടെയാണ് റംബുട്ടാന്‍ വില്‍ക്കുന്നത്. റോഡരികി
ലെ വില്‍പ്പനശാലകളില്‍ പോലും പരമാവധി
160 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉല്‍പാദനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ കിലോയ്‌ക്ക് കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്‌ടം ഒഴിവാക്കാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ കര്‍ഷകരുടെ കൈയില്‍ എത്തുന്നത് കിലോയ്‌ക്ക് 100 രൂപ പോലും തികയുന്നില്ല.വിളവെടുപ്പ് സീസണില്‍ സാമൂഹികമാധ്യമങ്ങളിലൂടെ റംബുട്ടാനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നതായും ഇത് ആവശ്യകത കുറയ്‌ക്കാന്‍ കാരണമായതായും കച്ചവടക്കാര്‍ ആരോപിക്കുന്നു. മലബാര്‍ മേഖലയിലാണ് ഇത്തരം പ്രചാരണങ്ങള്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
മുമ്പു നിപ വൈറസ് വ്യാപനകാലത്ത് റംബുട്ടാന്‍ കഴിച്ചതാണു രോഗകാരണമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കര്‍ഷകരെയും വ്യാപാരികളെയും ഗുരുതരമായി ബാധിച്ചിരുന്നു. പിന്നീട്, നടത്തിയ പരിശോധനകളില്‍ ഇത്തരമൊരു ബന്ധമില്ലെന്ന് വ്യക്‌തമായതോടെയാണ് ആശങ്ക മാറിയത്.
കൃഷിവിസ്‌തൃതി വര്‍ദ്ധിച്ചതോടെ ഉല്‍പാദനവും കൂടിയതാണ് വിലയിടിവിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാപാരികള്‍ പഴങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചെറുകിട കര്‍ഷകര്‍ സ്വന്തം നിലയ്‌ക്ക് റോഡരികില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ്.
വലിയ തോട്ടങ്ങളില്‍ വിളവെടുത്ത പഴങ്ങള്‍ വാങ്ങാനാളില്ലാതെ മരങ്ങളില്‍ തന്നെ നശിക്കുന്ന സ്‌ഥിതിയും പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നു.



