
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പഠനസഹായത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 754.82 കോടി രൂപ!
എന്നിട്ടും സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതെ രണ്ടുലക്ഷത്തോളം ആദിവാസി, ദളിത് വിദ്യാര്‍ഥികള്‍. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി ഡിജിറ്റല്‍-ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒന്നരമാസമായിട്ടും വിവിധവകുപ്പുകള്‍ അവഗണിക്കുന്നു. നിര്‍ധനവിദ്യാര്‍ഥികള്‍ക്കു ഡിജിറ്റല്‍ പഠനം അസാധ്യമായിരിക്കുമ്പോഴും 1.20 ലക്ഷം ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളുമാണു വിദ്യാഭ്യാസവകുപ്പില്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത്.
കഴിഞ്ഞമാസം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍തന്നെ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു നൂതനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്ന്, വിവിധവകുപ്പുകള്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. വനമേഖലകളിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നിര്ധനവിദ്യാര്ഥികള്ക്കാണു ഡിജിറ്റല്‍ പഠനം അസാധ്യമായത്. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഇല്ല; അഥവാ ഉണ്ടെങ്കിലും ഇന്റര്‍നെറ്റ് ലഭ്യമല്ല.
മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സാമൂഹികപഠനമുറികള്, സ്കൂളുകള്‍ എന്നിവയ്ക്കു പുറമേ അംഗന്‍വാടികള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍, എം.ജി.എല്‍.സികള്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍-ഓണ്‍ലൈന്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ പട്ടികവര്‍ഗ വികസനവകുപ്പിനോടു നിര്‍ദേശിച്ചിരുന്നു. ഇവ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കോളനികളില്‍ വിക്ടേഴ്സ് ചാനല്‍ ക്ലാസുകള്‍ റെക്കോഡ് ചെയ്ത് എത്തിക്കാനും നിര്‍ദേശിച്ചു.
എന്നാല്‍, ഇതൊന്നും പൂര്‍ണമായി നടപ്പായില്ല. വിദ്യാഭ്യാസ, തദ്ദേശ, പട്ടികജാതി/വര്‍ഗവകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തടസമായി.
സംസ്ഥാനത്തു 40 ലക്ഷത്തോളം വിദ്യാര്‍ഥികളാണു കണക്കുകളിലുള്ളത്. അതില്‍ 12% ആദിവാസി, ദളിത്, നിര്ധനവിദ്യാര്ഥികളാണ്. വനത്തിനുള്ളില്‍ കഴിയുന്ന 70,117 ആദിവാസി വിദ്യാര്‍ഥികളുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്. ഇതില്‍ 2,046 പേര്‍ക്കേ ഡിജിറ്റല്‍ പഠനസൗകര്യം ലഭിക്കാതുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ കണക്ക് ശരിയല്ലെന്നാണ് ആദിവാസി, മനുഷ്യാവകാശസംഘടനകളുടെ നിലപാട്. 192 ആദിവാസി ഊരുകളുള്ള അട്ടപ്പാടിയില്‍ മാത്രം 2000 വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെട്ടവരാണ്. വ്യാപകപരാതിയുയര്‍ന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ നേതൃത്വത്തില്‍ കണക്കെടുത്ത്, തദ്ദേശാടിസ്ഥാനത്തില്‍ ക്രോഡീകരിച്ചശേഷം 21-നകം വിദ്യാഭ്യാസവകുപ്പിനു കൈമാറാനാണു സര്‍ക്കാരിന്റെ അന്ത്യശാസനം.
രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ സൗകര്യമില്ലാതെ വലയുമ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ 1.20 ലക്ഷം കമ്പ്യൂട്ടറുകള്‍ കെട്ടിക്കിടക്കുന്നതായി സന്നദ്ധസംഘടനകള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ വാങ്ങിക്കൂട്ടിയ കമ്പ്യൂട്ടറുകളാണു ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലടക്കം സൂക്ഷിച്ചിരിക്കുന്നത്. ഇവ ഏകാധ്യാപകവിദ്യാലയങ്ങള്ക്കും ആദിവാസി മേഖലകളിലെ ബാലവിഭവകേന്ദ്രങ്ങള്ക്കും മെന്റര്‍ ടീച്ചര്‍മാര്‍ക്കും കൈമാറിയാല്‍ ഒരുപരിധിവരെ പ്രശ്നപരിഹാരമാകുമെന്നു സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പട്ടികവര്‍ഗ വികസനവകുപ്പ് 2016- 17 മുതല്‍ 2020- 21 വരെ (2019- 20 വര്‍ഷം ഒഴികെ) നാല് സാമ്പത്തികവര്‍ഷങ്ങളില്‍ ശരാശരി 92.48% തുക ചെലവഴിച്ചു.
പട്ടികജാതിവകുപ്പ് ചെലവിട്ട തുക
ഠ 2016- 17 - 132.59 കോടി രൂപ
ഠ 2017- 18 - 238.33 കോടി രൂപ
ഠ 2018- 19 - 252.09 കോടി രൂപ
ഠ 2019- 20 - 131.81 കോടി രൂപ
സി.എസ്. സിദ്ധാര്ത്ഥന്






