
തിരുവനന്തപുരം: ചെഗുവേര പച്ചകുത്തിയാല്‍ മാത്രം കമ്മ്യൂണിസ്റ്റാകില്ലെന്നും എതിരാളികളെ വെട്ടി നുറുക്കിയല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടതെന്നും സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ. രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കേസിലെ പ്രതികളുടെ കമ്യൂണിസ്റ്റ് ബന്ധം ഇടതു മുന്നണിയെ വന്‍ വിവാദത്തില്‍ കൊണ്ടു ചെന്ന് നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
ഇപ്പോള്‍ രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാ പ്രവര്‍ത്തകരാണ് എന്നും കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടതെന്നും വിമര്‍ശിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ എഴുതിയ നൈതികരാഷ്ട്രീയത്തിന്റെ പ്രസക്തിയും ക്രിമിനല്‍വല്‍ക്കരണവും എന്ന ലേഖനത്തിലാണ് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും നടത്തിയല്ല പാര്‍ട്ടി ഇവിടെ വളര്‍ന്നതെന്നും അതിരുകളില്ലാത്ത മാനവീകതയുടെയും ആശയസൗകുമാര്യത്തിന്റെയും ഇഛാശക്തിയുടേയും പ്രതീകമായിട്ടാണെന്നും പറയുന്നു. വലതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതല്‍ തന്നെയുള്ള ബോധവല്‍ക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാല്‍, ഈ കാലത്തെ യുവാക്കള്‍ക്കിടയില്‍ ഈ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്‍ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നതാണ് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നുവെന്നും പറയുന്നു.
എതിരാളികളെ വെട്ടി നുറുക്കിയല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടതെന്നും ചെഗുവേര പച്ചകുത്തിയാല്‍ മാത്രം കമ്മ്യൂണിസ്റ്റാകില്ലെന്നും ലേഖനത്തില്‍ പറയുന്നു. ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിലേക്ക് പകരാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നു നേതൃത്വത്തെയും വിമര്‍ശിക്കുന്നുണ്ട്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനല്വത്ക്കരണത്തില് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതത് ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ പ്രശ്നത്തിനായി ഇവിടെ ഇടപെട്ടവര്‍ പിന്നീട് പാര്‍ട്ടിയ്ക്ക് തന്നെ തലവേദനയായി മാറിയെന്നും ഇത് യുവാക്കളുടെ ഭാവിക്കും രാഷ്ട്രീയ പ്രസ്ഥാനത്തിനുമെല്ലാം തലവേദനയായി മാറിയിരിക്കുകയാണെന്നും ഇത് ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും പറയുന്നു.
രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അര്ജുന് ആയങ്കിയും ഇയാള്‍ക്ക് ബന്ധമുളള ആകാശ് തില്ലങ്കേരിയും സി.പി.എമ്മു മായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇവര്‍ ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങള്‍’ നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയവരാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു എന്നും ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളണമെന്നും വിമര്‍ശിച്ചു. സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും പറയുന്നു.






