തിരുവനന്തപുരം : വിദേശ രാജ്യങ്ങൾ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ല എന്നത് പ്രവാസികളെ വലക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശം ജൂൺ 29ന് വന്ന ശേഷം കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് ആദ്യ ഡോസും 28ാം ദിവസം രണ്ടാം ഡോസും ലഭിച്ചു. ഇവർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.
എന്നാൽ, മേയ് 12 മുതൽ ജൂൺ 24 വരെ ഇ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത വാക്സീൻ സ്വീകരിച്ചവർക്ക് കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റാണുള്ളത്. എന്നാൽ, വിദേശ രാജ്യങ്ങൾ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ല. ഇവർക്ക് യഥാർഥത്തിൽ വാക്സീൻ സ്വീകരിച്ച പഴയ തീയതിയിലുള്ള കേന്ദ്ര സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ വകുപ്പിനും കഴിയുന്നില്ല.
സംസ്ഥാന സർക്കാർ ഇതിനുള്ള പരിഹാരവും നിർദേശിക്കുന്നില്ല. സർട്ടിഫിക്കറ്റ് മാറ്റി നൽകണമെങ്കിൽ പുതിയ തീയതിയിൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ പറ്റു. അതിൽ വാക്സീന്റെ സ്ലോട്ടും ബാച്ച് നമ്പറും മാറും. സ്റ്റോക്കിലും വ്യത്യാസം വരും. ആരോഗ്യ വകുപ്പിനും ഈ വിഷയത്തിൽ നടപടി എടുക്കാനാവുന്നില്ല.






