
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനൊരുങ്ങി മുസ്ലിം ലീഗ്. നിലവിലുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാറ്റാനാണു മന്ത്രിസഭായോഗം തീരുമാനിച്ചത്.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളായി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ യു.ഡി.എഫിനു പിന്തുണ കുറഞ്ഞുവരികയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനുപോലും തിരിച്ചടി ലഭിച്ചു. അത് ലീഗിനുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ സര്‍ക്കാര്‍ തീരുമാനം. ഇത് ലീഗ് ശക്തമായ ആയുധമാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി കഴിഞ്ഞു.
പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന മുസ്ലിം സമുദായത്തിനു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്കിയ ആനുകൂല്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹൈക്കോടതിയിലെ വിധി തന്നെ ഇടതുസര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതെന്നാണ് ലീഗിന്റെ ആരോപണം. മാത്രമല്ല, സര്‍വകക്ഷിയോഗത്തില്‍ സമവായമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കിയിട്ട് മുഖ്യമന്ത്രി അത് അട്ടിമറിച്ചെന്നും അവര്‍ പറയുന്നുണ്ട്. കഴിഞ്ഞമാസം നാലിനുചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ചര്‍ച്ചകള്‍ തുടരാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതിനും തയാറായിട്ടില്ല. ഇത് സമുദായങ്ങളില്‍ ഭിന്നതയുണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കമാണെന്നാണ് ലീഗ് പറയുന്നത്. ഇതോടെ മുസ്ലിം സമുദായത്തിനുള്ളില്‍ ശക്തമായ വിള്ളല്‍ ഉണ്ടാക്കാനാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സമസ്ത ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനിറങ്ങിയതിനു പിന്നാലെയാണ് ഇതും അവര്‍ക്കു പിടിവള്ളിയാകുന്നത്.
അതേ സമയം, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത നിലയിലാണു കോണ്‍ഗ്രസ്. മുസ്ലിം സമുദായത്തോടൊപ്പം ക്രിസ്തീയ വിഭാഗങ്ങളെയും നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രിസ്തീയവിഭാഗങ്ങളില്നിന്നുണ്ടായ വോട്ടുചോര്‍ച്ചയാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. അതു തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്നത്തിലുമാണ് അവര്‍. ആ സാഹചര്യത്തില്‍ ഈ വിഷയം തിരിച്ചടിയാകാതിരിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടാകും. കേരള കോണ്‍ഗ്രസും സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കും. സാമ്പത്തികസംവരണം സംബന്ധിച്ച തീരുമാനത്തിനെതിരേ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതുപോലെ ലീഗും യു.ഡി.എഫിലെ ചില ഘടകകക്ഷികളും ചേര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയത് വലിയ തിരിച്ചടിക്കു വഴിവച്ചിരുന്നുവെന്ന വികാരം കോണ്‍ഗ്രസിലുണ്ട്. അതുപോലെയാകരുത് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്. സുരേഷ്






