
ബെംഗളൂരു : മകന് വിജയേന്ദ്ര ഭരണത്തില്‍ കൈകടത്തുന്നു എന്ന ആരോപണത്തില്‍ കർണാടകയിലെ എംഎൽഎമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയിൽ മുഖ്യമന്ത്രി യെദ്യൂരപ്പ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ യെദ്യൂരപ്പ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയതായാണ് വിവരം.
ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് രാജിവയ്ക്കാൻ അനുവദിക്കണമെന്നും പകരം മകന് വിജയേന്ദ്രയ്ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് സർക്കാർ രണ്ടു വർഷം പൂർത്തിയാകുന്ന ജൂലൈ 26 ന് ശേഷമേ കര്‍ണാടകയില്‍ നേതൃമാറ്റം ഉണ്ടാകാന്‍ സാധ്യതയുളളൂ എന്നാണ് വിവരം.
ബിജെപി ഉന്നത നേതൃത്വം രാജിക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിസന്നദ്ധത അറിയിച്ചിരുന്നതായിട്ടാണ് വിവരം. സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായതെന്നാണ് മോദിയെ സന്ദർശിച്ചശേഷം യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്.
പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് എംഎൽഎമാരും മന്ത്രിമാരും യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ചില മന്ത്രിമാരും എംഎൽഎമാരും മാസങ്ങളായി രംഗത്തുണ്ട്. മകൻ വിജയേന്ദ്രയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. മകനൊപ്പം പ്രത്യേക വിമാനത്തിലാണ് യെഡിയൂരപ്പ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തോടു ചർച്ച ചെയ്യാനായിരുന്നു ഇതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.






