
ലക്നൗ: ഈ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സ്ഥാനാർഥികൾ ബിജെപിക്കായി മത്സരിക്കാന്‍ തയ്യാറാവില്ലെന്നും 2017ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി വായിച്ചിട്ടില്ലെന്നും പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോയ്ക്ക് പകരം മണിഫെസ്റ്റോയിലാണ് ശ്രദ്ധ വെച്ചിരിക്കുന്നതെന്നും ജനരോഷം കാണുമ്പോള്‍ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത സാഹചര്യമാണുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി 350 സീറ്റുകളില്‍ ജയിക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 400 സീറ്റ് വരെ കിട്ടുമെന്നും പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിച്ചില്ല. ഓക്സിജനും മരുന്നും എത്തിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു. ഇന്ധന വിലവര്‍ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവിന്റെ അവകാശവാദം. കോവിഡ്ഹ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് പറഞ്ഞു.
കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, കസ്റ്റഡി മരണങ്ങൾ, ഗംഗാ നദിയില്‍ മൃതദേഹം ഒഴുകി നടക്കല്‍ എന്നിവയുടെ കാര്യത്തിലാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഒന്നാമതെത്തിച്ചെന്നും തെരഞ്ഞെടുപ്പ് അടുക്കവേ ബിജെപി ഗുണ്ടകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.






