ന്യുഡല്‍ഹി: റഷ്യന്‍ സേന യുക്രൈനില്‍ ആക്രമണം ശക്തമാക്കിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇന്ത്യ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. കീവില്‍ നിന്നും ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇന്ത്യക്കാര്‍ക്ക് എംബസി നിര്‍ദേശം നല്കി. നിലവില്‍ നഗരം വിട്ടുപോകാന്‍ തടസ്സങ്ങളില്ല. എന്നാല്‍ റഷ്യ കീവ് പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാല്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് എത്തുന്നത് ദുഷ്കരമാകും. ട്രെയിന്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ യാത്ര മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ എംബസി പൗരന്മാര്ക്ക് നിര്‍ദേശം നല്കി.
Advisory to Indians in Kyiv
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.— India in Ukraine (@IndiainUkraine) March 1, 2022
പോളണ്ട് അതിര്‍ത്തികളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ അവിടെ നിന്ന് മറ്റ് അതിര്‍ത്തികളിലേക്ക് കൊണ്ടുപോകുന്നു. സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യം ഉടന്‍ തുടങ്ങും. ഇതിനായി സ്പൈസ് ജെറ്റ് വിമാനം ഉടന്‍ സ്ലോവാക്യയില്‍ എത്തും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ഈ വിമാനത്തിലെത്തും. ഹംഗറിയിലേക്ക് ഹര്‍ദീപ് പുരിയും യാത്ര തിരിച്ചിട്ടുണ്ട്.
വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ ഉടന്‍ യുക്രൈന്റെ അതിര്‍ത്തി നാടുകളിലെത്തും. വ്യോമസേനയോട് സജ്ജമായിരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നമ്മുടെ സേനയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കുന്നതിന് സഹായിക്കുമെന്ന് ഉന്നതതല യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞൂ.
പ്രധാനമന്ത്രി രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അറിയിച്ചു. രക്ഷാദൗത്യം ഊര്‍ജിതമാക്കുന്നതും അറിയിച്ചു.
അതേസമയം, കീവില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്. ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോളണ്ട്, സ്ലോവാക്യ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്കാണ് യുക്രൈന് പൗരന്മാര് പലായനം ചെയ്യുന്നത്. രണ്ടര ലക്ഷം പേരാണ് പോളണ്ട് അതിര്‍ത്തി കടക്കാന്‍ തമ്പടിച്ചിരിക്കുന്നത്.
ഖേഴ്സണ്‍ നഗരം ഇതിനകം റഷ്യന്‍ സേന പിടിച്ചെടുത്തു. റഷ്യയുടെ ചെക് പോസ്റ്റും അവിടെ സ്ഥാപിച്ചു. അതിര്‍ത്തികളില്‍ റഷ്യ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതായി യുക്രൈന് സര്‍ക്കാരും അറിയിച്ചിരുന്നു. റഷ്യന്‍ നീക്കത്തെ ജനകീയ സേന ശക്തമായി പ്രതിരോധിക്കുന്നുമുണ്ട്. കീവ് ലക്ഷ്യമാക്കി റഷ്യയുടെ 64 കിലോമീറ്റര്‍ ടാങ്കര്‍ വ്യുഹം നീങ്ങുന്ന ചിത്രവും പുറത്തുവന്നു.






