ന്യുഡല്‍ഹി: യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്ത് അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതമായി തുടരുന്നു. ഓപറേഷന് ഗംഗയുടെ ഭാഗമായി ഇന്ന 19 വിമാനങ്ങളില്‍ 3726 പേര് ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കോസിസെയില്‍ നിന്ന് ഒരു വിമാനവും എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റിസെസോവില്‍ നിന്ന് മൂന്നു വിമാനങ്ങളും ഇന്ത്യയിലെത്തും.
അതേസമയം, ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള ട്രെയിനുകള്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഖര്‍കീവ് റെയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ ജനങ്ങള്‍ ഇടിച്ചുകയറുകയാണ്. യുക്രൈന് പൗരന്മാര്ക്കും സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാരായ പുരുഷന്മാരാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഏറെയും കുടുങ്ങിയിരിക്കുന്നത്.
എന്നാല്‍ ഖര്‍കീവില്‍ നിന്ന് ഇന്നലെ 800 വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിയതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു. അവശേഷിക്കുന്നവരെയും വൈകാശത അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. കീവില്‍ ഇന്ത്യക്കാരാരും അവശേഷിക്കുന്നില്ലെന്നാണ് റിപ്പോര്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന് മാനുഷിക പരിഗണന വച്ച് മരുന്നുകളും ബ്ലാങ്കറ്റുകളും ടര്പോളിനുകളും മറ്റ് അവശ്യ വസ്തുക്കളും ഇന്ത്യ എത്തിക്കുന്നുണ്ട്. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പോകുന്ന വിമാനങ്ങളിലാണ് ഇവ എത്തിക്കുന്നത്.
റൊമാനിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 250 ഓളം കുട്ടികള്‍ ഭക്ഷണവും പണവുമില്ലാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
അതിനിടെ, ഇന്നു നടക്കുന്ന ക്വാഡ് രാജ്യത്തലവന്മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്‍ഡോ- പസഫിക് മേഖലയിലെ വികസനത്തെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകളാണ് നടക്കുകയെന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈന്-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണോ യോഗമെന്ന് വ്യക്തമല്ല.






