
മക്കളുടെ വിവാഹ സത്ക്കാരത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് എന്നിവരുടെ മക്കളുടെ വിവാഹസത്ക്കാരത്തിലാണ് സമൂഹ വിവാഹം നടത്തിയത്. മക്കളിൽ ഒരാളായ ജോയ്മോൻ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികൾക്കൊപ്പം വേദിയിലുണ്ടായിരുന്നു. മാനന്തവാടി സെന്റ് പാട്രിക് സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനുൾപ്പെടെ നിരവധി പ്രമുഖരെത്തിയിരുന്നു.
തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായിയായ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം. ഈ ആഗ്രഹം മക്കളോട് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. ജോഫി വിവാഹം കഴിച്ചിരിക്കുന്നത് ഹാപ്പി മിൽക്സ് ഉടമ മെഹൾ കെജ്രിവാളിനെയാണ്. ബെംഗളൂരില് വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തിൽ നിന്ന് എടുത്ത് മാറ്റാൻ പ്രചോദനമാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാൻസിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയിൽ തങ്ങളുടെ വിവാഹസത്കാരം നടന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും ജോമോനും പറഞ്ഞു.
വിവിധ മത, ഗോത്ര വിഭാഗങ്ങളിൽ പെട്ട പത്ത് ദമ്പതികൾ ഉൾപ്പെടെ 22 പേരുടെ വിവാഹമാണ് വേദിയിൽ നടന്നത്. വധുവരന്മാർക്ക് സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നൽകി. 2500 പേർക്ക് വിരുന്നും ഒരുക്കി.വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാൻസിസ്.






