
രോഗം വന്നാല്‍ ആരും ആശ്രയിക്കുക ഡോക്ടര്‍മാരെയാണ്. എന്നാല്‍ ഡോക്ടര്‍ തന്നെ തട്ടിപ്പുകാരനായാലോ ? തിരുവനന്തപുരം ആശുപത്രിയിലാണ് സംഭവം നടന്നത്. മുട്ടി വേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആളെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ ഡോക്ടര്‍ പണം തട്ടിയത്. പി.ജി ഡോക്ടര്‍ ചമഞ്ഞ് പരിശോധനയും തട്ടിപ്പും നടത്തിയ പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. ജനറൽ മെഡിസിൻ യൂണിറ്റ് 4 ൽ ചികിത്സയിൽ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടിൽ എത്തിയ പ്രതി ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പിടിച്ച് ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ശ്രീനാഥും ജീവനക്കാരും ചേർന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസിൽ എത്തിച്ചു പൊലീസിനു കൈമാറി.
കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു. മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്ന കേസും നിഖിലിനെതിരെ വന്നു. ഒന്നാം വർഡിൽ ചികിത്സയിൽ കഴിയുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നൽകിയത്. ഒരു വര്‍ഷം മുമ്പാണ് സഹോദരന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ നിഖില്‍ സഹായത്തിനായി കൂടിയത്. രക്ത സാമ്പിളുകള്‍ ലാബില്‍ എത്തിച്ചതും ഫലം വാങ്ങിയതും നിഖിലായിരുന്നു. അതിനു ശേഷം ജ്യേഷ്ഠന് എയ്ഡ്സുണ്ടെന്ന് വിശ്വസിപ്പിച്ചു. പിന്നീട് രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിന്റെ പേരില്‍ 80,000 രൂപയും വാങ്ങി. പ്രതിയ്ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.






