
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലെ അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂടി പ്രതി ചേർത്തുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ശരത്തിനെ 15-ാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. ശരത്തിന്റെ കൈയിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ അധിക കുറ്റപത്രമല്ലിത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന് ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.






