
ന്യുഡല്‍ഹി: മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടും. സര്‍വകലാശാലകളില്‍ സന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അതിലും ഇടപെടും. രാജ്ഭവന് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. താന്‍ ആര്.എസ്.എസിന്റെ എന്നല്ല ഒരു നോമിനിയേയും നിയമിച്ചിട്ടില്ല. നിയമിച്ചുവെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കും. തെളിയിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ?
രാജി ആവശ്യപ്പെട്ട് താന്‍ നല്കിയ നോട്ടീസില്‍ വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് ദിവസമായി താന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. സുപ്രീം കോടതി ഉത്തരവ് എല്ലാ വി.സിമാരുടെയും കാര്യത്തില്‍ ബാധകമാണ്.
കള്ളക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് എന്താണ്. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലല്ലേ ജോലി ചെയ്തിരുന്നത്. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്നത് എങ്ങനെയാണ്? ആരോപണമുന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പദവിയെ കുറിച്ച് ആലോചിക്കണം. സ്വപ്ന സുരേഷിന്റെ പുസ്തകത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ വിമര്‍ശനം.
ചില മാധ്യമങ്ങള്‍ കേഡര്‍മാരെ പോലെ പെരുമാറുന്നു. തന്റെ അടുത്ത് വാചാലരാകുന്ന മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുമ്പോള്‍ വായ്പൂട്ടുമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ നിങ്ങള്‍ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗവര്‍ണര്‍ക്ക് മാത്രമല്ല ലക്ഷ്മണരേഖ മുഖ്യമന്ത്രിക്കും ബാധകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് മാത്രമാണ് തന്റെ നിലപാട്.
കെ.എന്‍ ബാലഗോപാലിനെതിരെ താന്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നത് മന്ത്രിയെ പുറത്താക്കാനുള്ള നിര്‍ദേശമല്ല. അദ്ദേഹം നടത്തിയ പരാമര്‍ശം രാജ്യവിരുദ്ധമാണ്. അത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശിക വാദം ആളിക്കത്തിക്കാനാണ് മന്ത്രി ശ്രമിച്ചത്. പ്രസ്താവന ആവര്‍ത്തിച്ചാല്‍ വിവരമറിയുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നടത്തിയ പരാമര്‍ശത്തിനുള്ള തിരിച്ചടിയാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നടത്തിയത്.






