
തൃശൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മുങ്ങിയ സേഫ് ആന്റ് സ്ട്രോങ് സ്ഥാപനമുടമ പ്രവീണ്‍ റാണ ഒളിവില്‍ കഴിഞ്ഞത് പൊള്ളച്ചിയിലെ ക്വാറിയില്‍. കൊച്ചിയില്‍ നിന്ന് ജനുവരി ഏഴിന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രവീണ്‍ റാണ കൊച്ചിയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് കടന്നത്. ബന്ധു പ്രജിത്തിന്റെ കാറിലായിരുന്നു ആദ്യം യാത്ര. സുഹൃത്തുക്കളാണ് കെഎ്സ്ആര്ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചത്. അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പൊളളാച്ചിയിലും എത്തുകയായിരുന്നു.
ഒളിവില്‍ പോകുമ്പോള്‍ റാണയുടെ കയ്യിലോ അക്കൗണ്ടിലോ പണമുണ്ടായിരുന്നില്ല. പണത്തിനായി അങ്കമാലിയിലെ പല സുഹൃത്തുക്കളെയും സമീപിച്ചുവെങ്കിലും എല്ലാവരും കൈമലര്‍ത്തി. ഒടുവില്‍ വിവാഹ മോതിരം കോയമ്പത്തൂരില്‍ വിറ്റാണ് ഒളിവില്‍ കഴിയാനുള്ള പണം കണ്ടെത്തിയത്. അക്കൗണ്ട് മുഴുവന്‍ കാലിയായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന 16 കോടി രൂപ സുഹൃത്ത് ഷൗക്കത്തിന് കടം നല്‍കിെയന്നാണ് റാണ പറയുന്നത്.
ധൂര്‍ത്ത് തന്നെ ദരിദ്രനാക്കിയെന്നാണ് റാണ പറയുന്നത്. വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോടികണക്കിന് രൂപ ധൂര്‍ത്തടിച്ചു. സിനിമ എടുത്തും കോടികള്‍ പോയി. പാലക്കാടുള്ള 52 സെന്റ് സ്ഥലവും കടം കൊടുത്ത 16 കോടിയും മാത്രമാണ് ഇപ്പോള്‍ മിച്ചമുള്ളത്.
പോലീസ് എത്തുമ്പോള്‍ ക്വാറിയില്‍ സന്യാസിയുടെ വേഷത്തിലായിരുന്നു റാണ. ക്വാറിയിലെ ഒരു തൊഴിലാളിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചതോടെയാണ് റാണയുടെ ഒളിത്താവളം പോലീസിന് വ്യക്തമാകുന്നത്. നവാസ് എന്ന സഹായിയും റാണയ്ക്കൊപ്പം പിടിയിലായിരുന്നു. അംഗരക്ഷകര്‍ക്കൊപ്പമാണ് പൊള്ളാച്ചിയില്‍ എത്തിയത്. റാണയെ ക്വാറിയില്‍ എത്തിച്ച ശേഷം അവര്‍ മടങ്ങി. ഒരു അഭിഭാഷകനാണ് പെരുമ്പാവൂര്‍ സ്വദേശിയുടെ ക്വാറിയില്‍ ഒളിക്കാന്‍ സൗകര്യം ഒരുക്കി നല്‍കിയത്.
ഇയാളുടെ രണ്ട് അംഗരക്ഷകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് പിടിയിലാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമൊഴികെ മറ്റൊന്നും റാണയുടെ പക്കലുണ്ടായിരുന്നില്ല. റാണയ്ക്ക് മാറി ധരിക്കുന്നതിനുള്ള വസ്ത്രംവരെ പോലീസ് ആണ് വാങ്ങി നല്‍കിയത്. റാണിയുടെ മൊഴി പൂര്‍ണ്ണമായും പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. നിക്ഷേപങ്ങള്‍ ബിനാമി ഇടപാടായി മാറ്റിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 150 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. റാണയുടെ ഒപ്പമുണ്ടായിരുന്ന അനൂപ് എന്ന സുഹൃത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ വൈകിട്ടോടെ തൃശൂരില്‍ എത്തിച്ച ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.