
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജിയായി അഭിഭാഷക ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി(49)യെ നിയമിച്ചതു ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഗൗരിയുടെ പേര് കേന്ദ്രത്തിനു ശിപാര്‍ശ ചെയ്ത ശേഷം ചില കാര്യങ്ങള്‍ കൊളീജിയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഹര്‍ജി പെട്ടെന്നു പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ തീരുമാനിക്കുകയായിരുന്നു.
ഈ മാസം പത്തിനു ഹര്‍ജി പരിഗണിക്കാനായിരുന്നു ആദ്യ തീരുമാനം. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായുള്ള ഗൗരിയെ നിയമനം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു കഴിഞ്ഞെന്നും അതിനാല്‍ കോടതിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്നും മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രന് ബോധിപ്പിച്ചു.
മദ്രാസ് െഹെക്കോടതിയില്‍ കേന്ദ്രത്തിനു വേണ്ടി ഹാജരായിട്ടുള്ള ഗൗരിയുടെ ബി.ജെ.പി. ബന്ധം ആരോപിച്ചു വന്ന റിപ്പോര്‍ട്ടുകളാണ് അവരെ വിവാദത്തിലാക്കിയത്. നിയമനം തടയണമെന്ന് അഭ്യര്‍ഥിച്ച് മദ്രാസ് െഹെക്കോടതി ബാറിലെ ചില അംഗങ്ങള്‍ തന്നെ ചീഫ് ജസ്റ്റിസിന് കത്തെഴുതി. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരേ ഗൗരി വിദ്വേഷ പ്രസംഗം നടത്തിയിട്ടുണ്ടെന്നു കുറ്റപ്പെടുത്തിയായിരുന്നു കത്ത്.
മധുരയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിക്കവേയാണ് അവരെ ജഡ്ജിയായി ശിപാര്‍ശ ചെയ്തത്. 2020 സെപ്റ്റംബറിലാണ് അവരെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. അതിനു മൂന്ന് മാസം മുമ്പാണു ബി.ജെ.പിയില്‍നിന്നു രാജിവച്ചത്. 2019 ഓഗസ്റ്റിലാണ് അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നീട് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി.
അലഹാബാദ്, മദ്രാസ്, കര്‍ണാടക ഹൈക്കോടതികളിലായി ഗൗരിയടക്കം 11 അഭിഭാഷകരെയും രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരെയും ഇന്നലെയാണ് നിയമിച്ചത്. പുതിയ ജഡ്ജിമാര്‍ക്ക് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ ആശംസകളും നേര്‍ന്നു. ഇതിനിടെയാണ് കോടതിയില്‍ നിയമനം ചോദ്യംചെയ്തുള്ള നാടകീയ നീക്കങ്ങള്‍.
മദ്രാസ് െഹെക്കോടതി കൊളീജിയം അധ്യക്ഷനായ ചീഫ് ജസ്റ്റിസിന്റെ ശിപാര്ശയിന്മേല് സുപ്രീം കോടതിയും നിയമനത്തിനു ശിപാര്‍ശ നല്‍കിയതാണ്. പിന്നീടുള്ള സംഭവവികാസങ്ങള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേസ് ഇന്നുതന്നെ പരിണിക്കാമെന്നായിരുന്നു ഇന്നലെ ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.






