
ക്രിക്കറ്റ് താരങ്ങളോട് മലയാളികള്‍ക്ക് എന്നും ആവേശമാണ്. അവരുടെ പ്രൊഫഷണല്‍ വിശേഷങ്ങള്‍ മാത്രമല്ല സ്വകാര്യ വിശേഷങ്ങളും അടുത്തറിയാന്‍ ആരാധകര്‍ ചെവിയോര്ത്തിരിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്റ്റൈൽ ഐക്കണുമായ ശിഖര്‍ ധവാനും ആരാധകര്‍ കുറവല്ല. ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് ക്രിക്കറ്റ് കളിക്കാരുടെ പട്ടികയിൽ എപ്പോഴും മുകളിൽ വരുന്ന പേര് ശിഖർ ധവാനാണ്.
ഡൽഹിയിൽ നിന്നുള്ള ഡാഷിംഗ് ഓപ്പണിംഗ് ബാറ്റ്സ്മാന്റെ ശരീരത്തിലുള്ള നിരവധി ടാറ്റൂകൾ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെയായി കുടുംബ ജീവിതത്തില്‍ ഏറ്റവും സങ്കടം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ധവാന് കടന്നു പോകുന്നത്. ഒരു വര്‍ഷം മുമ്പാണ് ഭാര്യ ഐഷ മുഖര്‍ജിയുമായി ധവാന് വേര്‍പിരിഞ്ഞത്. അതിനു ശേഷമുള്ള അഭിമുഖത്തില്‍ വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സമാധാനം നഷ്ടപ്പെട്ട മറ്റൊരു സംഭവം തുറന്നു പറയുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസ്സില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന് പറയുന്നു.
‘‘എനിക്ക് 14-15 വയസ്സുള്ള സമയത്താണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്ന് നാല് മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന് അതു കണ്ടെത്തി. നല്ല അടിയും കിട്ടി.
പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. എച്ച്ഐവി ടെസ്റ്റ് ചെയ്തതോടെയാണ് സമാധാനം തിരിച്ചുകിട്ടിയത്. നെഗറ്റീവായിരുന്നു ഫലം.’’ ധവാന് പറയുന്നു. ‘‘എന്റെ ആദ്യത്തെ ടാറ്റൂ ഒരു സ്കോർപ്പിയോ ആയിരുന്നു. കാരണം ആ സമയത്ത് എന്റെ ചിന്ത അതായിരുന്നു.
പിന്നെ ഞാൻ അതിൽ ഒരു ഡിസൈൻ ഉണ്ടാക്കി. ഡിസൈനുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. ഒപ്പം ശിവന്റേയും ഏറ്റവും മികച്ച അമ്പെയ്ത്തുകാരനായ അര്‍ജുനന്റേയും ചിത്രങ്ങള്‍ പച്ചകുത്തി...’’ ദേശീയ മാധ്യമമായ ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ ധവാന് പറഞ്ഞു. ശിഖർ ധവാൻ അടുത്തതായി ഐപിഎൽ 2023-ൽ കാണപ്പെടും, പഞ്ചാബ് കിംഗ്സിനെ അവരുടെ ആദ്യ ട്രോഫിയിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിൽ ഫീൽഡിലേക്ക് ഇറങ്ങുകയാണ് ധവാന്.


