
തൃശൂര്‍: നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കില്‍ ജാതി വിവേചനത്തിനു തെളിവായി ''പുലയക്കുടില്‍''. പുലയ സമുദായാംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരകളായതിനു പിന്നാലെയാണ് ഹോസ്റ്റലിന്റെ ഒരു മുറിയിലും ഹാളിന്റെ ഭാഗത്തും ഇങ്ങനെ എഴുതിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ദളിത് വിദ്യാര്‍ഥികള്‍ക്കു നേരേ കോളജിലെ പീഡനങ്ങള്‍ തുടര്‍ക്കഥയാണ്. രാഷ്ട്രീയസ്വാധീനമുള്ളവരും ഉന്നതരുമാണ് പ്രതികളെന്നതിനാല്‍ ഇരകള്‍ വിവരം പുറത്തുപറയാറില്ല. വിവേചനത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാതിരുന്നതും ഇരകള്‍ ദളിതരാണെന്നതിനാലാണെന്ന് അവര്‍ ആരോപിച്ചു. ''പുലയക്കുടില്‍'' എന്ന് എഴുതിയതിനെതിരെയും നടപടിയുണ്ടായില്ല.
കാമ്പസുകളിലെ ജാതിഭ്രാന്ത് ഒരു സമുദായത്തെയാകെ അപമാനിക്കുന്നവിധം വളരുന്നത് കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങള്ക്കുനേരെയുള്ള വെല്ലുവിളിയാണെന്നും ദളിത് നേതാക്കള്‍ പറഞ്ഞു. റാഗിങ്ങിനു നേതൃത്വം നല്കിയ വിദ്യാര്ഥികള്ക്കെതിരേ കൊലപാതകശ്രമത്തിനും പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമനുസരിച്ചും കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണം. ക്രൂരമായ പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാച്ചെലവ് നല്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുക്കണം.
ആക്രമണത്തിനു നേതൃത്വം നല്കിയവരില് പുറത്തുനിന്നുള്ളവരുമുള്ളത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കലാലയങ്ങളില്‍ റാഗിങ്ങിന് ഇരയാകുന്നതില്‍ ഏറെയും പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികളാണെന്ന് അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡന്റ് പി.പി. സര്വ്വന് പറഞ്ഞു. നാടകം ഗവ. പോളിടെക്നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അഞ്ചു പ്രതികള്‍ കീഴടങ്ങി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശരണ്‍, ജെറിന്, ജെയ്സണ്‍, ജയപ്രകാശ്, മനു എന്നിവരാണ് ഇന്നലെ ചങ്ങനാശേരി ഡിെവെ.എസ്.പി. ഓഫീസിലെത്തി കീഴടങ്ങിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രവീണ്‍, അഭിലാഷ്, നിധിന് എന്നിവര്‍ ഒളിവിലാണ്. ഇവരും ഉടന്‍ കീഴടങ്ങുമെന്നാണു സൂചന.
കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനു വിധേയരായ പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി െഷെജു ഡി. ഗോപി എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലിസ് കേസെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് അഞ്ചുപേര്‍ ഇന്നലെ കീഴടങ്ങിയത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണു റാഗിങ്ങിനു വിധേയരായ രണ്ടു പേരും. ഇരുവരെയും നഗ്നരായി കഠിനമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണു പരാതി. ഇതേത്തടര്‍ന്ന് ആരോപണ വിധേയരായി വിദ്യാര്ഥികള്ക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും റാഗിങ് നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോളിടെക്നിക് കോളജില്‍ എത്തിയ പോലിസ് സംഘം പ്രിന്‍സിപ്പല്‍ സി.ജി. അനിതയില്നിന്നു മൊഴിയെടുത്തിരുന്നു. രണ്ടു സംഭവങ്ങളിലും കോളജില്‍ പരാതി ലഭിച്ചില്ലെന്നാണു പ്രിന്‍സിപ്പല്‍ പറഞ്ഞത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാത്രമാണു റാഗിങ് സംബന്ധിച്ചു കോളജ് അധികൃതര്‍ക്കു വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നു കോളജ് തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയ വിദ്യാര്ഥികള്ക്കെതിരേ നടപടി സ്വീകരിച്ചതായും പ്രിന്‍സിപ്പല്‍ പോലിസിനു മൊഴി നല്കി.
ഡിസംബര്‍ രണ്ടിനു രാത്രി ഒന്‍പതര മുതല്‍ പുലര്‍ച്ചെ മൂന്നുവരെ പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ റാഗിങ് നടന്നതായാണു വിദ്യാര്‍ഥികള്‍ പോലിസിനു മൊഴി നല്‍കിയിരിക്കുന്നത്. പൂര്‍ണ നഗ്നരാക്കി നിര്‍ത്തി നൂറു വീതം പുഷ്അപ്പും സിറ്റപ്പും എടുപ്പിക്കുകയും തറയില്‍ക്കിടത്തി നീന്തിക്കുകയും ഒറ്റക്കാലില്‍ നിര്‍ത്തുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. റാഗിങ്ങിനെ തുടര്‍ന്നു അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അവിനാഷും െഷെജുവും വീട്ടിലേയ്ക്കു മടങ്ങിയത്. അടുത്ത ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അവിനാഷ് ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണു വൃക്കയ്ക്കു തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഏഴാം തീയതി െവെകുന്നേരത്തോടെ അവിനാഷിനെ അടിയന്തര ഡയാലിസിസിനു വിധേയനാക്കി. ഇതുവരെ മൂന്നു തവണയാണു ഡയാലിസിസ് നടത്തിയത്. പ്രതികള്‍ കീഴടങ്ങിയതറിഞ്ഞു രാത്രിയോടെ ഡിെവെ.എസ്.പി. ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എ.ബി.വി.പി.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതു ചെറിയ സംഘര്‍ഷത്തിനു കാരണമായി.






