
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍. ഈസ്റ്റര്‍ദിനത്തില്‍ ബിജെപിയുടെ സംസ്ഥാനനേതാക്കള്‍ സഭാ ആസ്ഥാനങ്ങളില്‍ എത്തി ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചപ്പോള്‍ താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിക്കുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കോഴിക്കോട്ടെ കാരപ്പറമ്പിലെ വീടുകളില്‍ എത്തി ക്രൈസ്തവ വീടുകള്‍ സന്ദര്‍ശിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയെ സന്ദര്‍ശിക്കാന്‍ എത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും ഈസ്റ്റര്‍ ആശംസകള്‍ നേരല്‍ മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവർ രാവിലെ തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും . ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.
കേരളം വൈകാതെ പിടിച്ചെടുക്കുമെന്ന നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തില്‍ ഊര്‍ജ്ജം കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ബിജെപി ക്രൈസ്തവരുടെ ആഘോഷവേളയില്‍ ദേവാലയങ്ങളും വീടുകളും സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ നിലപാടുകളില്‍ മാറ്റം വരുന്നതിന്റെ സൂചനയും പ്രകടമാകുന്നുണ്ട്. നേരത്തേ റബ്ബറിന് 300 രൂപ വില ഉറപ്പാക്കിയിലാ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിയെ ലഭിക്കുമെന്ന് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു.
ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നരേന്ദ്രമോഡി നല്ല നേതാവാണെന്നും അദ്ദേഹം ആരേയും വിമര്‍ശിക്കാറില്ലെന്നും ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ അരക്ഷിതരായിരിക്കുമെന്ന് കരുതുന്നില്ലെന്ന് സീറോമലബാര്‍സഭ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍, ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചു.
സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.ബിഷപ്പിന്റെ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായമല്ല, പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.ബിജെപിക്കും ആ അർത്ഥത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു






