
അഹമ്മദാബാദ്: ഇന്ത്യയുടെ ബാറ്റിംഗ് ജീനിയസ് വിരാട്കോഹ്ലി ഐപിഎല്ലില്‍ തീര്‍ത്ത റെക്കോഡ് പൊളിച്ചെഴുതാന്‍ ആരെക്കൊണ്ടാകും? ശ്രമിച്ചാല്‍ അക്കാര്യം നടക്കുന്ന ഒരു യുവതാരമേ ഇപ്പോഴുള്ളൂ. പറയുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടം സമ്മാനിച്ച മുന്‍ പരിശീലകന് രവി ശാസ്ത്രിയാണ്.
ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട്കോഹ്ലി. 2016 ല്‍ അദ്ദേഹം സ്ഥാപിച്ച 973 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ സീസണില്‍ കോഹ്ലിയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് രവിശാസ്ത്രി. ഐപിഎല്ലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു കോഹ്ലി 2016 സീസണില്‍ കുറിച്ചത്.
ഇതുവരെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരവും 900 റണ്‍സ് നേടി കോഹ്ലിയുടെ അടുത്തുപോലും എത്തിയിട്ടില്ല. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്വേട്ടക്കാരന് പദവിയും വിരാട്കോഹ്ലിയുടെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ ഒരു താരം കോഹ്ലിയുടെ ഈ റെക്കോഡിന് തൊട്ടടുത്തു വരെ എത്തി. ഒരു പരിധി വരെ രാജസ്ഥാന്റെ കഴിഞ്ഞ സീസണിലെ പടയോട്ടത്തിന് ഇത് ഒരു കാരണമായി മാറുകയും ചെയ്തിരുന്നു. ടീമിനെ ഫൈനല്‍ വരെയെത്തിച്ചെങ്കിലും കിരീടനേട്ടത്തിലേക്ക് ഉയര്‍ത്താനായില്ലെന്ന് മാത്രം.
കോഹ്ലി നേടിയ 973 റണ്‍സിന്റെ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമെന്നാണ് രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞത്. അതിന് കെല്‍പ്പുള്ള താരമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതാകട്ടെ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ്. കോഹ്ലിയുടെ റെക്കോർഡ് തകര്‍ക്കാന്‍ അത്ര എളുപ്പമല്ല. പക്ഷേ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഓപ്പണർക്ക് മാത്രമേ സാധിക്കൂ. രണ്ടോ മൂന്നോ ഇന്നിംഗ്സുകളില്‍ തുടര്‍ച്ചയായി 80-90 റണ്‍സ് നേടിയാല്‍ ഗില്ലിന് ഇത് മറികടക്കാനാകും.
ടോപ് ഓര്‍ഡറില്‍ കളിക്കുന്നത് ഗില്ലിന് അനുകൂല ഘടകമാണ്. അതേസമയം ഈ സീസണില്‍ അര്‍ധസെഞ്ചുറിയോടെ തുടങ്ങിയ ഗില്‍ പിന്നീടുള്ള മത്സരങ്ങളില്‍ 14, 39 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ഗില്‍ കഴിഞ്ഞ സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുന്നതില് ഗില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.






