
മലയാള സിനിമയിലെ െവെക്കം മുഹമ്മദ് ബഷീറായിരുന്നു മാമുക്കോയ. ഒരു നടന് കഥാപാത്രങ്ങളിലേക്ക് സംക്രമിച്ച് എല്ലാ വേഷപ്പകര്‍ച്ചകളിലും തന്റെ വ്യക്തിത്വത്തെക്കൂടി മുദ്രിതമാക്കുന്ന മാജിക് ആ അഭിനയ ജീവിതത്തിലുടനീളം കാണാം. പാഷാണം വര്‍ക്കിയെന്ന കാലടി ഗോപിയുടെ ഏഴു രാത്രികളിലെ കഥാപാത്രം ജീവിതാന്ത്യംവരെ ആവേശിച്ച ആലുംമൂടനെ ഓര്‍മവരുന്നു. ഇവിടെ നേരേ മറിച്ചാണ്.
രാജാവായാലും പോലീസായാലും വക്കീലായാലും കല്യാണബ്രോക്കറായാലും പാചകക്കാരനായാലും അതിലൊക്കെ മാമുക്കോയയുടെ നിഴല്‍ തെളിഞ്ഞുവരും. മലയാള ഭാഷയുടെ പ്രാദേശിക ചാരുതയെ സിനിമയിലൂടെ പെരുമപ്പെടുത്തിയവരാണ് ഇന്നസെന്റും കുതിരവട്ടം പപ്പുവും മാമുക്കോയയും നെല്ലിക്കോടു ഭാസ്കരനുമൊക്കെ. പപ്പുവിന്റെയും നെല്ലിക്കോടന്റെയും കോഴിക്കോടന്‍ ഈണമല്ല മാമുക്കോയയുടെ കോഴിക്കോടന്‍ മൊഴിവഴക്കത്തിനുള്ളത്. ഭാഷാ ശാസ്ത്രജ്ഞന്മാരും സാഹിത്യകാരന്മാരും അക്കാദമിക് സമൂഹവുമൊന്നും ശ്രമിച്ചിട്ട് നടക്കാത്ത ഭാഷാ വിപ്ലവമാണ് ഇവര്‍ സിനിമയില്‍ കൊണ്ടുവന്നത്.
ഏതു കഥാപാത്രത്തെയും കോഴിക്കോടനാക്കി മാറ്റുന്നതാണ് മാമുക്കോയയുടെ ഇന്ദ്രജാലം. തേച്ചു മിനുക്കാത്ത കോഴിക്കോടന്‍ ഭാഷയുടെ തനി സ്വരൂപമാണ് മാമുക്കോയയുടെ സിനിമയിലെ വിരലടയാളം. ആ സ്വാഭാവിക പരിണാമത്തിന്റെ പ്രാദേശിക രുചിക്കൂട്ട് ഭാഷയിലും അഭിനയത്തിലും മലയാളിക്ക് പ്രിയങ്കരമായി.
വലിയ കാര്യങ്ങള്‍ അതീവ ലളിതമായി പറയാനുള്ള മാമുക്കോയയുടെ സിദ്ധി അപാരമാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതോര്മയില് മായാതെ നില്ക്കുന്നു. മഹാത്മാഗാന്ധിയെ ഇത്രയും വലിയ മഹാനാക്കിയത് നമ്മളെപ്പോലുള്ള ചെറിയ മനുഷ്യര്‍ ചേര്ന്നിട്ടാണെന്നോര്ക്കണം. കുറ്റവും കുറവും കുന്നായ്മയുമൊക്കെയുള്ള നമ്മളെപ്പോലുള്ള ചെറിയ മനുഷ്യരുടെ ഇടയിലാണ് അദ്ദേഹത്തിന്റെ വലുപ്പം.
അക്കാലത്തെ ഇന്ത്യാക്കാരൊക്കെ ഗാന്ധിയെപ്പോലെ ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജിക്ക് ഇത്രയ്ക്ക് തലപ്പൊക്കം കിട്ടുമായിരുന്നോ? കല്ലായിപ്പുഴയോരത്തെ തടിമില്ലുകളില്‍ തടിയളവുകാരനായിട്ടാണ് മാമുക്കോയയുടെ ജീവിതം ആരംഭിക്കുന്നത്. സിനിമയുടെ മായികലോകത്തെത്തിയാലും ആ വര്ണപ്പകിട്ടുകളൊന്നും അദ്ദേഹത്തെ സ്പര്‍ശിച്ചതേയില്ല. സിനിമയില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന ഒരു കാലത്ത് മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ ഒരിക്കല്‍ മാമുക്കോയയോടൊപ്പം യാത്ര ചെയ്തിരുന്നു.
തൊടുപുഴയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോവുകയാണ്. എന്താ ഇങ്ങനെ വെറും സാധാരണക്കാരനായിട്ട് ഇപ്പോഴും എന്ന് ഞാന്‍ തിരക്കി. കല്ലായിയിലെ തടിപ്പണിക്കാരന് ഇതുതന്നെ ആര്‍ഭാടമാണ്. സിനിമ എന്നെ വേണ്ടെന്ന് പറഞ്ഞ് താഴെനിര്ത്തുന്നതെന്നെന്നറിയില്ല. അപ്പോഴും എനിക്ക് ജീവിക്കണ്ടേ?'
ഗുരുവായൂരെ ഒരു വനിതാ കോളജില്‍ ഒരു ചടങ്ങില്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നതോര്മവരുന്നു. നടന് ജഗന്നാഥവര്മയുമുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം സംഘാടകര്‍ ഓരോ സമ്മാനപ്പൊതികള്‍ തന്നു. മാമുക്കോയയുടെ പ്രസംഗം ആ സമ്മാനപ്പൊതിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അതിനകത്ത് എന്താണെന്ന് ഊഹിക്കുകയേ നിവൃത്തിയുള്ളൂ.
ഇത്തരം ചടങ്ങുകളില്‍ വര്‍ണക്കടലാസില്‍ ഭംഗിയായി പൊതിഞ്ഞ സമ്മാനങ്ങള്‍ കിട്ടാറുണ്ട്. വീട്ടില്‍ച്ചെന്ന് തുറന്നുനോക്കുമ്പോഴാണ് കാര്യം പിടികിട്ടുക. ചിലപ്പോള്‍ ഉള്ളി തൊലികളയുന്നതുപോലെയാകും. തുറന്ന് തുറന്ന് അകത്തു ചെന്നാല്‍ കാര്യമായൊന്നും കാണില്ല. നമ്മളൊക്കെ സമൂഹത്തിന് മുന്നില്‍ ഇത്തരം വര്ണക്കടലാസുപൊതികളാണ്. സിനിമാക്കാര് പ്രത്യേകിച്ചും. അലങ്കാരങ്ങള്‍ മാറ്റിയാല്‍ ആളെ പിടികിട്ടും.
എഴുത്തില്‍ ബഷീറിന്റെ അതിലാളിത്യത്തിന്റെയും നര്‍മത്തിന്റെയും ആഴം അഭിനയത്തില്‍ മാമുക്കോയയുടെ കൊടിയടയാളമായിരുന്നു. ശങ്കരാടിയും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും കുതിരവട്ടവും ഇന്നസെന്റും പോയവഴിയില്‍ അഭിനയത്തിന്റെയും ജീവിതത്തിന്റെയും കോഴിക്കോടന്‍ മുദ്രയായി മാമുക്കോയയും കാലയവനികയ്ക്കു പിന്നിലേക്ക് മറയുന്നു.






