
കോഴിക്കോട് : സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം ഒട്ടേറെ വിജയസിനിമകളുടെ ഭാഗമായി മലയാളിയെ ചിരിപ്പിച്ച മാമുക്കോയയെ, അന്ത്യയാത്രയില്‍ സിനിമാ ലോകം അവഗണിച്ചെന്നു പരാതി. മുന്‍നിരതാരങ്ങളും സംവിധായകരും അന്ത്യോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട്ടെത്തിയില്ല. ഇതിനെതിരേ സംവിധായകന്‍ വി.എം. വിനു ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു പ്രിയനടന്റെ അന്ത്യം. തുടര്‍ന്ന്, ഭൗതികശരീരം രാത്രി പത്തുവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. പിന്നീട് വീട്ടിലേക്കു മാറ്റി. ഇന്നലെ രാവിലെയായിരുന്നു കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ കബറടക്കം. ഈ സമയത്തിനുള്ളില്‍ മാമുക്കോയയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയെങ്കിലും സിനിമാ മേഖലയില്‍നിന്ന് പ്രമുഖരാരും എത്തിയില്ല. മോഹന്‍ലാല്‍ കൊറിയയിലാണ്. മമ്മൂട്ടിയാകട്ടെ ഉമ്മയുടെ മരണത്തേത്തുടര്‍ന്ന് വീട്ടിലും.
''എറണാകുളത്തു പോയി മരിക്കണമായിരുന്നോ!''
മാമുക്കോയയ്ക്ക് ഏറെ അവസരങ്ങള്‍ നല്‍കിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും പുതുനിരയിലെ നടന്‍ ജോജു ജോര്‍ജും താരസംഘടനയായ 'അമ്മ' യുടെ സെക്രട്ടറി ഇടവേള ബാബുവും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. കോഴിക്കോട് പൗരവലി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ സംവിധായകന്‍ വി.എം. വിനു, നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രമുഖരെത്താതിരുന്നതിനെ നിശിതമായി വിമര്‍ശിച്ചു. മാമുക്കോയ ടാക്‌സി പിടിച്ച് എറണാകുളത്തു പോയി മരിക്കണമായിരുന്നോയെന്ന് വിനു പരിഹാസരൂപേണ ചോദിച്ചു. അങ്ങനെയാണെങ്കില്‍ സിനിമാക്കാരെല്ലാം എത്തുമായിരുന്നു.
തങ്ങളുടെ സിനിമ വിജയിപ്പിക്കാന്‍ മാമുക്കോയയെ ഉപയോഗപ്പെടുത്തിയവരാരും കോഴിക്കോട്ടെത്തിയില്ല. സമയം കിട്ടിയാല്‍ താന്‍ എറണാകുളത്തു പോയേ മരിക്കൂവെന്നും വിനു രോഷത്തോടെ പറഞ്ഞു. മാമുക്കോയയെ ഉപയോഗിച്ച സംവിധായകരില്‍ പലരും അദ്ദേഹത്തിന് അര്‍ഹിച്ച സ്‌നേഹം തിരിച്ചുകൊടുത്തില്ലെന്നു നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
മാമുക്കോയയുടെ ഭൗതികശരീരം ഇന്നലെ രാവിലെ 9.15-ന് അരക്കിണറിലെ ജുമാ മസ്ജിദില്‍ മയ്യത്ത് നമസ്‌കാരത്തിനുശേഷം വിലാപയാത്രയായി കോഴിക്കോട് കണ്ണംപറമ്പ് മസ്ജിദില്‍ എത്തിച്ചു. അവിടെ വീണ്ടും മയ്യത്ത് നിസ്‌കാരം നടത്തിയശേഷം രാവിലെ പത്തരയോടെ കണ്ണംപറമ്പ് കബറിസ്ഥാനില്‍ ഔദ്യോഗികബഹുമതികളോടെ കബറടക്കി. കഴിഞ്ഞ 24-നു കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. 26-നു പുലര്‍ച്ചെ നില വഷളായി. ഉച്ചകഴിഞ്ഞ് 1.05-ന് അന്ത്യം സംഭവിച്ചു.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കെ.ടി ജലീല്‍ എം എല്‍.എ, നടന്‍ ഇര്‍ഷാദ് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ടൗണ്‍ ഹാളില്‍ നടി സുരഭി ലക്ഷ്മി, നടനും അടുത്ത സുഹൃത്തുമായ കോഴിക്കോട് നാരായണന്‍ നായര്‍, ബാബു നമ്പൂതിരി, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മേയര്‍ ഡോ. ബീനാ ഫിലിപ്, കാസിം ഇരിക്കൂര്‍, കെ.സി. അബു, അഡ്വ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.






