
ബെംഗളുരു : വന്‍ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ എന്ന സസ്പെന്‍സ് തുടരുന്ന കര്‍ണാടകത്തില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും എന്ന് സൂചനകള്‍. സസ്പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.
ബിജെപിയെ മലര്‍ത്തിയടിച്ച ഒരു തെരഞ്ഞെടുപ്പിന്റെ ആഹ്ലാദം തീരുംമുമ്പ് ഇരുവരും തമ്മിലുള്ള മത്സരത്തിന്റെ സൂചന നല്കി ഇന്നലെ വൈകിട്ട് ബെംഗളുരുവിൽ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി ഇരുചേരിയായി തിരിഞ്ഞ് അണികൾ മുദ്രാവാക്യം വിളിച്ചിരുന്നു. കോൺഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിലായിരുന്നു ഈ സംഭവം നടന്നത്.
സിദ്ധരാമയ്യുടെ ജനപ്രീതിയും ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളും ഒരു പോലെ പ്രതിഫലിച്ചതാണ് കോണ്‍ഗ്രസിന് വലിയ വിജയത്തിന് ആധാരമായി മാറിയത്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും തത്തുല്യമായ പ്രാധാന്യം നല്കുന്ന ഒരു നയമാണ് ഹൈക്കമാന്റ് എടുക്കുക. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് നൽകും.
ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇന്നലെ രാത്രി ഏറെ വൈകി എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ടാണ് നിരീക്ഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യക്കൊപ്പമാണെന്നാണ് സൂചന. ഡി കെ ശിവകുമാറിനെ ഇക്കാര്യത്തിൽ അനുനയിപ്പിക്കാൻ ഉള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മല്ലികാർജുൻ ഖർഗെ പ്രഖ്യാപനം നടത്തും.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ധരാമയ്യക്കാണ് മുൻതൂക്കം. അതേസമയം ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ് ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.






