
കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കുടുങ്ങി എസ്എഫ്ഐ പുറത്താക്കിയ വിവാദനായകന്‍ നിഖില്‍ തോമസ് പോലീസ് പിടിയില്‍. കോട്ടയം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നും നിഖിലിനെ പൊലീസ് പിടികൂടിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ നിഖില്‍ അഞ്ച് ദിവസം കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെയോടെയാണ് പോലീസിന്റെ വലയില്‍ പെട്ടത്.
യാത്രയ്ക്കായി കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. നിഖിലിനെ പിടികൂടാന്‍ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സമ്മര്‍ദ്ദ തന്ത്രം സ്വീകരിച്ചിരുന്നു. അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു.
എംകോമിന് ചേരാന്‍ നിഖില്‍ കലിംഗ സർവകലാശാലയുടെ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. സംഭവം വിവാദമായതിന് പിന്നാലെ നിഖിലിനെ തള്ളിപ്പറഞ്ഞ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. നിഖില്‍ സമര്‍പ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. കായംകുളത്തെ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറിയായിരുന്നു നിഖിൽ തോമസ്. സിപിഎമ്മിന്റെ കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്നു നിഖിൽ.






