
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് നിഖില്‍ തോമസിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് കലിംഗ ബിരുദധാരികള്‍ ധാരാളമെന്നുള്ള കണ്ടെത്തലുമായി പോലീസ്. ഇവരില്‍ ഭൂരിഭാഗവും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിദേശത്ത് ജോലി ചെയ്യുന്നതായും ചിലര്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതായും സൂചന.
നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ കാലത്ത് തന്നെയാണ് ഇവരില്‍ പലരും ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്ന് ബിരുദധാരികളായത്. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇടനിലക്കാരനായിനിന്ന അബിന്‍ സി. രാജ് മുഖേനയാണ് കായംകുളത്ത് മാത്രം നിരവധി പേര് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി രണ്ടുലക്ഷം രൂപ മുതലുള്ള തുകയ്ക്കാണ് പലരും കലിംഗ ബിരുദം സംഘടിപ്പിച്ചത്. ഇതോടെ വ്യാജ ബിരുദധാരികള്‍ പിടിവീഴുമോയെന്ന നെഞ്ചിടിപ്പിലാണ്.
നിഖില്‍ പഠിച്ച എം.എസ്.എം. കോളജില്‍ മറ്റാരെങ്കിലും കലിംഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേരത്തെ പഠിച്ചിരുന്നോ എന്നും അന്വേഷണം നടത്തുന്നുണ്ട്. നിഖിലിന് പ്രവേശനം നല്കി പുലിവാലു പിടിച്ച എം.എസ്.എം. കോളജിനും കണ്ണുംപൂട്ടി ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ കേരള സര്‍വകലാശാലക്കും കൂടുതല്‍ കലിംഗക്കാരുണ്ടോ എന്ന് വ്യക്തമാക്കാന്‍ താല്പര്യവുമില്ല. അതേസമയം എസ്.എഫ്.ഐ. നേതാക്കളായിരുന്ന രണ്ടുപേര്‍ കലിംഗകേസില് കുടുങ്ങിയത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ നിലപാടില്‍ ഉറച്ച് പ്രതികള്‍. കസ്റ്റഡിയിലുള്ള രണ്ടാം പ്രതി അബിന്‍ സി. രാജും മൂന്നാം പ്രതി സജു ശശിധരനും ഒന്നാം പ്രതിയായ നിഖില്‍ തോമസിന് മാത്രമേ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനിന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന നിഖില്‍ തോമസിനെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളെ 15 വരെ റിമാന്‍ഡ് ചെയ്തു. അബിന്‍ രാജിനെയും സജു ശശിധരനെയും വരും ദിവസങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും.
നിഖില്‍ തോമസിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ അന്വേഷണങ്ങളിലേക്കും അറസ്റ്റിലേക്കും നീങ്ങാന്‍ സാധിക്കൂ. നിഖിലിന്റെ ഫോണ്‍ കരിപ്പുഴ തോട്ടില്‍ ഉപക്ഷേിച്ചെന്ന മൊഴി പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേസിന്റെ പുരോഗതിക്ക് ഫോണ്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നാണു പോലീസ് പറയുന്നത്.






