
പാട്യാല: കനത്തമഴയും വെള്ളപ്പൊക്കവും ഇന്ത്യയിലുടനീളം അനേകം സംസ്ഥാനങ്ങളിലാണ് നാശം വിതച്ചതും അനേകം പേരെ ദുരിതത്തിലാക്കിയതും. എന്നാല്‍ പാട്യാലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ജഗ്ജീത്സിംഗിന് ജീവിതത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് പഞ്ചാബിലെ പ്രളയം സമ്മാനിച്ചത്.
മൂന്ന് പതിറ്റാണ്ടിന് ശേഷമായിരുന്നു അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ജൂലൈ 20 നായിരുന്നു ബോളിവുഡ് സിനിമയെ വെല്ലുന്ന ആ കൂടിക്കാഴ്ച നടന്നത്. പാട്യാല ഗ്രാമത്തിലെ തന്റെ മുത്തച്ഛന്റെ വീട്ടില്‍ വെച്ച് ഹര്‍ജിത് കൗറുമായി ജഗ്ജിത് 35 വര്‍ഷത്തിന് ശേഷം മുഖാമുഖം കണ്ടു. അതിവൈകാരികമായ നിമിഷം എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് ജഗ്ജിത് ഫേസ്ബുക്കില്‍ കുറിച്ചത്. കെട്ടിപ്പിടിക്കുമ്പോള്‍ ഇരുവര്‍ക്കും കണ്ണീരും വിതുമ്പലും അടക്കാനാകുമായിരുന്നില്ല.
പാട്യാലയിലെ ബൊഹാര്പൂര് ഗ്രാമത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ജഗജിതിന് ആറുമാസം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചുപോയി. രണ്ടുവയസ്സുള്ളപ്പോള്‍ മാതാവ് പുനര്‍വിവാഹം ചെയ്തതോടെ ജഗജിത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. മാതാപിതാക്കള്‍ ഒരു അപകടത്തില്‍ മരിച്ചുപോയെന്നായിരുന്നു കുഞ്ഞുന്നാളില്‍ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ക്വാദിയാനിലെ ഭക്തിഗാന സംഘത്തിലെ പ്രധാന ഗായകനായ ജഗ്ജിത് സിംഗ് ഭായി ഘനായിയാ ജി അടുത്തിടെ ഉണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതാശ്വാസ പ്രവര്‍ത്തകനായി എന്ന എന്‍ജിഒ യ്ക്ക് ഒപ്പം പാട്യാലയില്‍ എത്തിയതാണ് വഴിത്തിരിവായത്.
ഇയാളുടെ ഒരു അമ്മാവിയാണ് സിനിമാ സ്റ്റൈലിലുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. പാട്യാലയില്‍ റിലീഫ് ഓപ്പറേഷനിടയില്‍ പിതൃസഹോദരിമാരില്‍ ഒരാള്‍ തന്റെ മാതാവിന്റെ മാതാപിതാക്കളുടെ വീട് പാട്യാലയിലാണെന്ന വിവരം പങ്കുവെച്ചു. ബോഹാര്പൂര് ഗ്രാമത്തിലാണ് മുത്തച്ഛനും മുത്തശ്ശിയുടേയും വീടെന്നും പറഞ്ഞു.
ഉടന്‍ തന്നെ ബോഹാര്പൂരില് എത്തിയ ജഗ്ജിത്ത് തന്റെ മുത്തശ്ശി പ്രീതം കൗറിനെ ആദ്യം കണ്ടുമുട്ടി. അവരോട് ഓരോന്നും ചോദിച്ചതോടെ പ്രീതം ആദ്യം സംശയിച്ചു. ഒടുവില്‍ തന്റെ മാതാവ് ഹര്ജിതിന് ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ടെന്ന് പറഞ്ഞു. ആദ്യം തകര്‍ന്നുപോയി. മുപ്പത് വര്‍ഷമായി അമ്മയെ ഒരുനോക്ക് കാണാന്‍ കഴിയാതെ പോയ ആ ദൗര്‍ഭാഗ്യവാനായ മകന് താനാണെന്ന് ജഗ്ജീത്ത് പ്രീതത്തോട് പറഞ്ഞു. നടക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ള മാതാവിനെ പിന്നീട് 37 വയസ്സുള്ള ഭാര്യയും 14 വയസ്സുള്ള ഒരു മകളും എട്ടു വയസ്സുള്ള ഒരു മകനുമുള്ള ജഗ്ജീത് സിംഗ് ചെന്നു കണ്ടു.
അഞ്ചു വര്‍ഷം മുമ്പാണ് ജഗജീത് തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാല്‍ മാതാവിനെക്കുറിച്ച് കൃത്യമായ വിവരമുള്ള മുത്തച്ഛനും വിവരം അറിയാവുന്ന തന്റെ അമ്മാവനും അമ്മാവിയും എല്ലാവരും മരണപ്പെട്ടുപോയതിനാല്‍ കൂടുതല്‍ വിവരം കിട്ടിയിരുന്നില്ല. ജഗ്ജീതിനെ വളര്‍ത്തിയ മുത്തച്ഛനും മുത്തശ്ശിയും ഒരിക്കലും മാതാവിനെക്കുറിച്ച് പറഞ്ഞിരുന്നുമില്ല. ജഗജീത് മെട്രിക്കുലേഷന്‍ ജയിച്ചതിന് പിന്നാലെ 2014 ല്‍ മുത്തച്ഛന് മരണമടയുകയും ചെയ്തു.
ജഗ്ജീതിന്റെ ബാല്യകാല ചിത്രങ്ങളില്‍ ഒന്നില്‍ ഒരു സ്ത്രീയ്ക്കൊപ്പം നില്ക്കുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ അത് തന്റെ മാതാവായിരുന്നെന്നും അയാള്‍ അറിഞ്ഞിരുന്നില്ല. തന്റെ മാതാപിതാക്കളെ കുറിച്ച് ചെറുപ്പത്തില്‍ ചോദിക്കുമ്പോഴെല്ലാം അവര്‍ അപകടത്തില്‍ മരിച്ചുപോയെന്നായിരുന്നു മുത്തച്ഛന് ജഗ്ജീതിനോട് പറഞ്ഞിരുന്നത്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു ജഗ്ജീതിന്റെ മുത്തച്ഛന്. 20 വര്‍ഷം മുമ്പ് ഇവര്‍ ഹരിയാനയില്‍ നിന്നും പഞ്ചാബിലെ ക്വാദിയാനിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.






