
തൊമ്മന്‍കുത്ത്: 2022 ഓഗസ്റ്റ് മൂന്നിനുണ്ടായ മലവെള്ളപ്പാച്ചിലില്‍ ജീപ്പ് ഒഴുകിപ്പോയുണ്ടായ അപകടത്തില്‍ നിന്നും നൗഷാദിന്റെ ജീവന് രക്ഷപ്പെട്ടതു കഷ്ടിച്ചാണ്. അന്ന് നൗഷാദിന്റെ പേരും താമസ സ്ഥലവുമൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നുവെങ്കിലും കൂടുതല്‍ അനേ്വഷണം ആരും നടത്തിയിരുന്നില്ല.
കുഴിമറ്റത്തെ സന്തോഷിന്റെ സ്ഥലത്തുള്ള ഫാമിലേക്ക് ആടുകളെ എത്തിച്ച ശേഷം മടങ്ങും വഴി കൈവരിയില്ലാത്ത ചപ്പാത്തില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹത്തിലുണ്ടായിരുന്ന സന്തോഷും ബിജു എന്ന ഡ്രൈവറും നീന്തി രക്ഷപെട്ടു.
എന്നാല്‍ നീന്തല്‍ വശമില്ലാതിരുന്ന നൗഷാദ് പ്രാണരക്ഷാര്‍ഥം മുക്കാല്‍ ഭാഗവും മുങ്ങിയ ജീപ്പിനു മുകളില്‍ പിടിച്ച് കിടന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് വടം ഉപയോഗിച്ച് ജീപ്പ് കെട്ടിനിര്‍ത്തി അതിസാഹസികമായാണ് അന്ന് നൗഷാദിനെ രക്ഷിച്ചത്.
എന്നാല്‍ മണിയാറന്‍കുടി സ്വദേശി സന്തോഷിന്റെ പണിക്കാരന് എന്നതിലപ്പുറമൊരു അനേ്വഷണം നൗഷാദിലേക്കെത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പലപ്രാവശ്യം സന്തോഷിനൊപ്പം നൗഷാദും ഇതുവഴി വന്ന് പോയിരുന്നുവെങ്കിലും ഇപ്പോഴത്തെ വാര്‍ത്തകളില്‍ കൂടിയാണ് നൗഷാദിന്റെ പശ്ചാത്തലവും ഇവിടെ വന്ന് താമസിക്കാനുണ്ടായ സാഹചര്യവും നാട്ടുകാര്‍ മനസിലാക്കുന്നത്.
സന്തോഷിന്റെ പറമ്പില്‍ പണിക്കെത്തിയ ശേഷം ഇവിടെ നിന്നും പിണങ്ങിപ്പോകുകയും ഏതാനും നാള്‍ക്കകം ശരീരമാസകലം മുറിവേറ്റ് വീണ്ടും തിരികെ എത്തിയിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു.
ബെറ്റി വര്‍ഗീസിന്റെ അഞ്ചേക്കറിലധികമുള്ള പറമ്പില്‍ ജോലിക്കാരനായിരുന്നു നൗഷാദ്. ഒന്നരവര്‍ഷത്തിലേറെയായി ഇവിടെയെത്തിയിട്ട്. മണിയാറന്‍കുടിയിലെ പറമ്പിലും ജോലിക്കു കൊണ്ടുപോകുമായിരുന്നു. ഇന്നലെ രാവിലെ പോലീസ് എത്തുമ്പോഴും നൗഷാദ് ജോലിയിലായിരുന്നു. അടൂരില്‍ ബെറ്റി വര്‍ഗീസിന്റെ അമ്മ ലിസിയുമായുള്ള പരിചയമാണു നൗഷാദിനെ തൊമ്മന്കുത്തിലെത്തിച്ചത്.
തന്നെ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്ത പോലീസ് പറയുമ്പോഴാണ് അറിഞ്ഞതെന്നും ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി കൊടുത്തതെന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു. എട്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം. രണ്ട് മക്കളുണ്ട്. ഭാര്യയും അവര്‍ വിളിച്ചുകൊണ്ടുവന്നവരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു നാടുവിട്ടത്. മക്കളെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാലും ജീവനില്‍ കൊതിയുള്ളതിനാല്‍ മടങ്ങിപ്പോകാന്‍ തയാറല്ലെന്നും നൗഷാദ് പറഞ്ഞു. നൗഷാദിനെ കണ്ടെത്തിയതറിഞ്ഞ് ഉച്ചയോടെ കോന്നി ഡിെവെ.എസ്.പി. രാജപ്പന് റാവുത്തരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തൊടുപുഴയിലെത്തി.
തുടര്‍ന്ന് നൗഷാദിന്റെ മൊഴി രേഖപ്പെടുത്താനും തെളിവെടുപ്പിനുമായി കോന്നിയിലേക്കു കൊണ്ടുപോയി. തൊടുപുഴ ഡിെവെ.എസ്.പി: എം.ആര്. മധുബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് നൗഷാദ് താമസിച്ചിരുന്ന കുഴിമറ്റത്തെ വീട്ടില്‍ പരിശോധന നടത്തി. കഴിഞ്ഞ വര്‍ഷമാണ് നൗഷാദ് ജോലിക്കായി തന്റെയടുത്തേക്ക് അയച്ചതെന്നു സന്തോഷ് പറഞ്ഞു. ''നൗഷാദ് ഇവിടെ എത്തിയപ്പോള്‍ കുഴിമറ്റത്തെ വീട്ടില്‍ താമസം തുടങ്ങി. വന്നപ്പോള്‍തന്നെ മികച്ച ജോലിക്കാരനെന്ന് ഉറപ്പിച്ചു. അതോടെ വിശ്വസ്തനായി കൂടെക്കൂട്ടി. 10,000 രൂപ മാസശമ്പളം പറഞ്ഞായിരുന്നു ജോലി.
റബര്‍, തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടയുള്ള കൃഷിയാണ് ചെയ്തിരുന്നത്. വീടിനോടു ചേര്‍ന്നു ചെറിയൊരു ആട് ഫാമും നടത്തിയിരുന്നു. ഇവയൊക്കെ നോക്കിനടത്തിയിരുന്നത് നൗഷാദായിരുന്നു. മണിയാറന്‍കുടിയിലെ സ്ഥലത്തു കാപ്പിക്കൃഷിയുണ്ട്. ഇടയ്ക്കു ജോലിക്കായി നൗഷാദിനെ മണിയാറന്കുടിക്കും കൊണ്ടുപോയിരുന്നു. ഇതിനിടെ ടി.ബി. രോഗം പിടിപെട്ട നൗഷാദ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രോഗം ബാധിച്ചു മൂന്നു മാസത്തോളം ജോലി ചെയ്യാനാകാത കിടന്നു. രോഗം മാറിയതോടെ കൃഷിപ്പണികളില്‍ വീണ്ടും സജീവമായി.
നൗഷാദ് നാടുവിട്ടുവരാനുണ്ടായ കാരണം അറിഞ്ഞിരുന്നില്ല. നൗഷാദുമായി ബന്ധപ്പെട്ട വാര്‍ത്തയും അറിഞ്ഞിരുന്നില്ല. ഇത്രയേറെ ജീവഭയത്തിലാണ് നൗഷാദ് കഴിഞ്ഞിരുന്നതെന്നു വിശ്വസിക്കാനാവുന്നില്ല. എല്ലാവരോടും സൗമ്യഭാവത്തിലാണ് പെരുമാറിയിരുന്നത്. എട്ടു മാസമായി ശമ്പളം വാങ്ങിയിരുന്നില്ല. തിരിച്ചുവരുമെന്നും ശമ്പളക്കുടിശിക അപ്പോള്‍ തന്നാല്‍മതിയെന്നും പറഞ്ഞിട്ടാണ് പോലീസിനൊപ്പം പത്തനംതിട്ടയിലേക്കു നൗഷാദ് പോയിരിക്കുന്നത്''- സന്തോഷ് പറഞ്ഞു.






