
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതോടെ ഭക്ഷ്യവകുപ്പ് വെന്റിലേറ്ററില്‍! ആവശ്യപ്പെട്ട തുകയുടെ 10% പോലും ധനവകുപ്പില്‍നിന്നു കിട്ടാതായതോടെ എങ്ങനെ ഓണം മറികടക്കുമെന്നറിയാതെ സെപ്ലെകോ.
ഓണമടുത്തിട്ടും സെപ്ലെകോയുടെ കുടിശിക തീര്‍ക്കാന്‍പോലും ധനവകുപ്പ് പണം അനുവദിക്കാത്തതിനേത്തുടര്ന്നാണു ഭക്ഷ്യവകുപ്പ് പരാതിയുമായി രംഗത്തെത്തിയത്. സി.പി.ഐ. ഭരിക്കുന്ന ഭക്ഷ്യവകുപ്പിനെ സി.പി.എം. ഭരിക്കുന്ന ധനവകുപ്പ് അവഗണിക്കുന്നുവെന്ന പരാതി ഇടതുമുന്നണിക്കു മുന്നിലുമെത്തി. ഇതോടെ, സാമ്പത്തികപ്രതിസന്ധി സി.പി.എം-സി.പി.ഐ. പോരിലേക്കും കടക്കുന്ന അവസ്ഥയാണ്.
പ്രതിസന്ധി ഗുരുതരമായതോടെ, സെപ്ലെകോയ്ക്ക് അടിയന്തരമായി പണം അനുവദിക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരുന്നു. എന്നാല്‍, 250 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇത് പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ ഇന്നലെ ധനമന്ത്രിക്കു കത്ത് നല്കി.
വിവിധ ഇനങ്ങളില്‍ 4416.22 കോടി രൂപയാണു ഭക്ഷ്യവകുപ്പിനു കിട്ടാനുള്ളത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെട്ടതിന്റെ കുടിശിക 1432.33 കോടി രൂപ, സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി- 149.11 കോടി, അതിഥിത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കോവിഡ് കാലത്തു കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ 29.25 കോടി, നെല്ലുസംഭരണം (2022 മേയ് മുതല്‍ 2023 ജൂണ്‍ വരെ)- 846.69 കോടി, ഭക്ഷ്യഭദ്രത- 256.74 കോടി, പൊതുവിതരണം/നെല്ലുസംഭരണം/വിപണി ഇടപെടല്‍ ഇനങ്ങളില്‍ മറ്റു ചെലവുകള്‍- 502.1 കോടി, ഈ സീസണിലെ നെല്ലുസംഭരണക്കുടിശിക- 1200 കോടി എന്നിങ്ങനെയാണു വിശദമായ കണക്ക്.
തുക ആവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ മന്ത്രി അനില്‍ നാലുതവണ ധനമന്ത്രിയെക്കണ്ടശേഷമാണു കഴിഞ്ഞ ശനിയാഴ്ച 250 കോടി രൂപ അനുവദിച്ചത്. ഇതില്‍ 180 കോടി രൂപ നെല്ലുസംഭരണച്ചെലവിനും 70 കോടി വിപണി ഇടപെടലിനുമാണ്. നെല്‍ക്കര്‍ഷകരുടെ കടംവീട്ടാന്‍ 800 കോടി രൂപ അനുവദിക്കാനായിരുന്നു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിതലയോഗത്തിലെ തീരുമാനം. പണം നല്കാത്തതിനാല് വിതരണക്കാര്‍ ഇത്തവണ ഇ-ടെന്‍ഡറില്‍ സഹകരിച്ചില്ല. ഇതോടെ, സെപ്ലെകോയില്‍ ഭക്ഷ്യവസ്തുശേഖരം കുറഞ്ഞു. ഓണക്കാലത്തേക്കു മാത്രം സെപ്ലെകോയ്ക്ക് 600-700 കോടി രൂപ ചെലവുവരുമെന്നാണു കണക്ക്.






