
കോട്ടയം: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന പുതുപ്പള്ളിയിലെ പുതിയ ജനനായകനെ കണ്ടെത്താനുള്ള ഉപ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ജയം എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടി. തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍ഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കും.
2021 ല്‍ 9044 വോട്ടുകള്‍ക്ക് ജയിച്ച ഉമ്മന്ചാണ്ടിയ്ക്ക്് 63,372 വോട്ടുകളായിരുന്നു കിട്ടിയത്. എന്നാല്‍ ചാണ്ടിഉമ്മന് കിട്ടിയത്് 78,098 വോട്ടുകളാണ്. 14,000 വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ കൂട്ടിയെടുത്തത്. 59.6 ശതമാനം വോട്ടുകള്‍ ചാണ്ടിഉമ്മന് നേടിയപ്പോള്‍ ജെയ്ക്കിന് കിട്ടിയത് 41,644 വോട്ടുകളാണ്. 31.78 ശതമാനം വോട്ടുകള്‍ മാത്രമേ എല്‍ഡിഎഫിന് കിട്ടിയുള്ളൂ. 12,000 വോട്ടുകളാണ് ഇടതുപക്ഷത്തിന്റെ പാളയത്തില്‍ നിന്നും ഇത്തവണ പുതുപ്പള്ളിയില്‍ നഷ്ടമായത്. കഴിഞ്ഞ തവണ 54,328 വോട്ടുകള്‍ നേടിയ ജെയ്ക്കിന് ഇത്തവണ 41,644 വോട്ടുകളാണ് കിട്ടിയത്.
വോട്ടുഷെയര്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാത്രം കളത്തിലിറങ്ങിയ ബിജെപിയ്ക്കും ഉള്ള വോട്ടുകളില്‍ കുറവ് വന്നു. 5000 വോട്ടിന്റെ കുറവുകളാണ് ഉണ്ടായത്. 6447 വോട്ടുകള്‍ കിട്ടിയ ബിജെപിയ്ക്ക് കഴിഞ്ഞ തവണ 11,694 വോട്ടുകള്‍ കിട്ടിയിരുന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബിജെപി വോട്ടുമറിച്ചെന്ന ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ വോട്ടുകള്‍ക്കൊപ്പം ഇടതുപക്ഷത്തിന്റെ വോട്ടുകളും ചാണ്ടി ഉമ്മന്‍ പോകുകയായിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹത്തിനൊപ്പം ശക്തമായ ഭരണവിരുദ്ധവികാരം കൂടി വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലം മുതല്‍ യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്ന പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ കാലശേഷം വികസനം പറഞ്ഞ് മണ്ഡലം പിടിക്കാനായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. പ്രചരണത്തില്‍ വികസനം പ്രധാന ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല.
ഭരണവിരുദ്ധവികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഇതിനൊപ്പം സഹതാപ തരംഗവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ നാലിരട്ടി ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം. പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മുതല്‍ പടിപടിയായിട്ടായിരുന്നു ചാണ്ടിഉമ്മന് ലീഡ് ഉയര്‍ത്തിയത്. അത് പിന്നീട് താഴേയ്ക്ക് വന്നുമില്ല.
ആദ്യം വോട്ടെണ്ണിയ അയര്‍കുന്നം മുതല്‍ അവസാനം വോട്ടെണ്ണിയ വാകത്താനം വരെ എല്ലാ ബൂത്തുകളിലും ഭൂരിപക്ഷം നിലനിര്‍ത്തിയായിരുന്നു ചാണ്ടി ഉമ്മന്റെ മൂന്നേറ്റം. രാവിലെ എട്ടരയോടെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ പോസ്റ്റല്‍ വോട്ടില്‍ തുടങ്ങിയ ചാണ്ടി ഉമ്മന്റെ ലീഡ് അസന്നിഹിത വോട്ടുകളിലും പിന്നാലെ വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിയപ്പോഴുമെല്ലാം തുടര്‍ന്നു.
ഒരേ മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി എന്ന ദൗര്‍ഭാഗ്യം പിന്തുടര്‍ന്ന നേതാവ് , പിതാവിനോടും പുത്രനോടും തെരഞ്ഞെടുപ്പില്‍ തോറ്റയാളെന്നുമുള്ള ദുഷ്പ്പേര് ജെയ്ക്കിന് വീണു. ജെയ്ക്കിന്റെ ബൂത്തിലും മന്ത്രി വി.എന്‍ വാസവന്റെ ബൂത്തിലുമെല്ലാം ചാണ്ടി ഉമ്മനായിരുന്നു ലീഡ്. വി.എന്‍. വാസവന്റെ ബൂത്തില്‍ 241 വോട്ടുകളുടെ ലീഡ് നേടാന്‍ ചാണ്ടിഉമ്മനായി. മൂന്ന് പഞ്ചായത്ത് എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ ഭൂരിപക്ഷം 5000 കടത്തിയ ചാണ്ടി ഉമ്മന്‍ പകുതി പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 10,000 ലേക്ക് ഭൂരിപക്ഷം ഉയര്‍ത്തി.
കഴിഞ്ഞ തവണ ജെയ്ക്കിന് മൂന്‍തൂക്കം കിട്ടിയ രണ്ടു ബൂത്തിലും ചാണ്ടി ഉമ്മന്‍ തുണയായി. ജയ്ക്കിന്റെ സ്വദേശമായ മണര്‍കാട് പഞ്ചായത്തിലെ പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20,000 ന് മുകളിലേക്ക് പോയി. ഏകപക്ഷീയമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്ഫലം നിന്നത്. ഒരു ബൂത്തില്‍ ഒഴികെ എല്ലാ ബൂത്തിലൂം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു. ആകെ ലീഡ് ജെയ്ക്കിന് നല്‍കിയത് മീനടത്തെ ഒരു ബൂത്തില്‍ മാത്രമായിരുന്നു.






