
ഇത്തവണത്തെ ഐസിസി വേൾഡ് കപ്പ് ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ ആവേശമാണ്. ഇന്ത്യ വർഷങ്ങൾക്ക് ശേഷം ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികൾ ഒന്ന് വിടാതെ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഏകദിന ലോകകപ്പ് മത്സരത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഭാരതം നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.
എന്നാല്‍ മത്സരത്തിന് ശേഷം ചില വിവാദങ്ങളും ഉയരുന്നുണ്ട്. പാകിസ്ഥാൻ ബാറ്ററായ മുഹമ്മദ് റിസ്വാൻ വിക്കറ്റ് നഷ്ടമായി ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ ആരാധകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ മാദ്ധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. ഇപ്പോഴിതാ പത്രപ്രവര്ത്തകൻ രാജ്ദീപ് സര്‍ദേശായി ഇന്ത്യൻ ആരാധകരുടെ 'ജയ് ശ്രീ റാം' വിളികള്ക്കെതിരായ നിലപാട് എക്സ് പ്ലാറ്റ്ഫോമിലൂടെ കുറിക്കുകയാണ്. "ഞങ്ങളുടെ പാര്‍ക്കില്‍, ഞങ്ങള്‍ പരസ്പരം സ്നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നതിനായി ‘റാം റാം’ എന്ന് പറയാറുണ്ട്. പിന്നെ എന്തിനാണ് പാകിസ്ഥാൻ കളിക്കാരെ പരിഹസിക്കാൻ ജയ് ശ്രീറാം എന്ന് പറയുന്നത്? ശ്രീരാമൻ മര്യാദ പുരുഷോത്തമനാണ്. ശത്രുത ഉളവാക്കരുത്. നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ?,” രാജ്ദീപ് സര്‍ദേശായി കുറിച്ചു. സോഷ്യൽ മീഡിയയിൽ ഈ കുറിപ്പിനെ വിമർശിച്ചും പിന്തുണച്ചും പലരും കമന്റുകൾ ഇടുന്നുണ്ട്.
Afternoon musing: in our park in the morning, we often say ‘Ram Ram’ as an affectionate greeting to each other . Why then use Jai Shri Ram as an aggressive chant to mock Pakistani players? Lord Ram is Maryada Purshottam: he must bring enlightenment, not evoke enmity. Agree?🙏
— Rajdeep Sardesai (@sardesairajdeep) October 15, 2023
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ലക്ഷ്മണ് ശിവരാമകൃഷ്ണൻ രാജ്ദീപ് സര്‍ദേശായിയുടെ കുറിപ്പിന് ചുട്ട മറുപടി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തന്റെ പതിനാറാം വയസ്സില്‍ പാകിസ്ഥാൻ പര്യടനം നടത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു ലക്ഷ്മണ് ശിവരാമകൃഷ്ണന്റെ മറുപടി. "പാകിസ്ഥാൻ പര്യടന വേളയില്‍ ഹിന്ദു മത വിശ്വാസിയായതു കൊണ്ടും നിറത്തിന്റെ പേരിലും സംസ്ക്കാരത്തിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അപമാനിക്കാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാനില്‍ വച്ച് ഉണ്ടായതായും താങ്കള്‍ അത് അനുഭവിച്ചിട്ടില്ലെങ്കില്‍ ദയവായി അതിനെക്കുറിച്ച് സംസാരിക്കരുത്..." രാജ്ദീപ് സര്‍ദേശായിക്ക് മറുപടിയായി ലക്ഷ്മണ് ശിവരാമകൃഷ്ണൻ കുറിച്ചു.




