
മലയാള കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മഞ്ജുപിള്ളയിപ്പോള് ബിഗ്സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന താരമാണ്. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ച അഭിനേത്രിയാണ് താരം. കെപിഎസി ലളിത ഉള്‍പ്പെടെയുള്ള നടിമാരുടെ സ്ഥാനത്തേക്ക് മഞ്ജു പിള്ളയ്ക്ക് വളരാൻ കഴിയുമെന്ന് ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനത്തിലൂടെ പലരും പറഞ്ഞതാണ്. കോമഡിയും വൈകാരിക രംഗങ്ങളും ഒരേപോലെ വഴങ്ങുന്നതാണ് മഞ്ജു പിള്ളയെ മറ്റു നടിമാരില്‍ വ്യത്യസ്തയാക്കുന്നത്.
മഞ്ജു പിള്ളയുടെ പുതിയ സിനിമയാണ് ഫാലിമി. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, സന്ദീപ് പ്രദീവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ ഏറെ അറിഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു. ഡിവോഴ്സിന്റെ സമയത്ത് കേസു നടത്തിയത് അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ടാണെന്ന് പറയുകയാണ് താരം.
‘‘ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താന്‍ അല്ലെങ്കില്‍ ആ നിയമവശത്തിനു വേണ്ടി കൈയില്‍ ഒന്നുമില്ല, ഒരു പൈസയുമില്ല. എന്റെ അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റിട്ടാണ് കേസു നടത്തിയത്. എനിക്കിപ്പോള്‍ പക്ഷേ അതില്‍ വിഷമമൊന്നുമില്ല. കാരണം അതിനു ശേഷം ഞാന്‍ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മയ്ക്ക് ആഗ്രഹമുള്ളതെല്ലാമാണ്. പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ അവിടുത്തെ മരത്തില്‍ നിന്ന് കിട്ടിയ വലിയ രുദ്രാക്ഷമുണ്ട്. അതു വച്ചുള്ള മാല അങ്ങനെ അമ്മയ്ക്ക് എന്തൊക്കെ വേണമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം സാധിച്ചു കൊടുത്തിട്ടുണ്ട്. സാധിച്ചു കൊടുത്തതിന്റെയോ അമ്മയ്ക്ക് വാങ്ങിച്ചു കൊടുത്തതിന്റെയോ കണക്ക് പറഞ്ഞതല്ല. ഞാന്‍ അവിടെ നിന്ന് ഇവിടെയെത്തി എന്നു പറഞ്ഞതാണ്. അത് പ്രൂവ് ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്. ഇനിയും നാളെ ഈ വീഡിയോ കണ്ടിട്ട് അമ്മയ്ക്ക് വാങ്ങിച്ചു കൊടുത്തതിന്റെ കണക്കു പറയുന്ന മഞ്ജുപിള്ള എന്ന് ചിലരൊക്കെ ക്യാപ്ഷന്‍ ഇടാന്‍ സാധ്യതയുണ്ട്....പിന്നെ ഞാനിതൊന്നും വായിക്കാറില്ല കേട്ടോ...’’ ചിരിച്ചു കൊണ്ട് മഞ്ജുപിള്ള പറയുന്നു.






