
തിരുവനന്തപുരം : കാനം രാജേന്ദ്രന്റെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം സ്വകാര്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന് തലസ്ഥാനം യാത്രാമൊഴി നല്‍കിയത്.
സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജയടക്കം മന്ത്രിമാരും സംസ്ഥാന നേതാക്കളും മൃതദേഹത്തെ അനുഗമിക്കുകയാണ്. മന്ത്രിമാരായ കെ രാജന്, ജി ആര് അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുകയാണ്. സംസ്കാരം ഞായറാഴ്ച പതിനൊന്ന് മണിക്ക് വാഴൂരില്‍ നടക്കും.
മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം എത്തിക്കും.
കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ് പൂർണ്ണമായും ഒഴിവാക്കി. സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.






