
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിന്റെ ഹര്‍ജിക്കെതിരേ അതിജീവിത. സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്കിയ അതിജീവിത തനിക്ക്് പറയാനുള്ളത് കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കേസില്‍ നേരത്തേ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാന്‍ മനുവിന് പത്തു ദിവസം സമയം നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരേയാണ് മനു സുപ്രീംകോടതിയില്‍ പോയത്. പിന്നാലെ ജാമ്യാപേക്ഷ എതിര്‍ത്ത് അതിജീവിതയും സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്കി. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസില്‍ നേരത്തേ മനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി 10 ദിവസത്തെ സമയം അനുവദിച്ചത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.
പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു.






