
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെത്തുടര്‍ന്ന് അല്ലെന്ന് ക്രൈംബ്രാഞ്ച് . വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളും കുഞ്ഞിനെ കാണാന്‍ കഴിയാത്തതിനെത്തുടര്ന്നുളള മനോവിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. കോഴിക്കോട് ജില്ല കോടതിയിൽ കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
കഴിഞ്ഞ ഫെബ്രുവരി 10നാണ് ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിശ്വനാഥനെ മോഷണകുറ്റം ആരോപിച്ച് മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാർ തടഞ്ഞുവച്ചെന്നും സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തെന്നും ആരോപണമുയർന്നിരുന്നു.ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി.
എന്നാൽ സംഭവം നടന്ന് ഒരുവർഷമാകുമ്പോൾ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയ വിശ്വനാഥന് ചുറ്റം ആളുകള്‍ കൂടി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും ഇവര്‍ വിശ്വനാഥനെ തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭക്ഷണം കഴിച്ചോ എന്നതടക്കമുളള കാര്യങ്ങള്‍ തിരക്കുകയാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.






