
കടുത്തുരുത്തി: ഒരു മാസത്തിനുള്ളില്‍ പന്നിയിറച്ചിയുടെ വില കൂടിയത് 100 രൂപ. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും എല്ലോടു കൂടിയ ഇറച്ചിക്ക് 340 രൂപയുമാണ് ഇപ്പോള്‍ വില. ക്രിസ്മസിനു മുന്‍പ് വില യഥാക്രമം 300 രൂപയും, 280 രൂപയുമായിരുന്നു. ഒരു മാസത്തിനിടയില്‍ ഓരോ ആഴ്ചയും 20 വീതം കൂട്ടിയാണ് വില്‍ക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സംസ്ഥാനത്തെ പന്നി ഫാമുകാര്‍ വില കൂട്ടിയതാണ് തങ്ങളും വില കൂട്ടാന്‍ കാരണമെന്ന് പന്നിയിറച്ചി ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്ന വ്യാപാരികള്‍ പറഞ്ഞു. വന്‍കിട പന്നിഫാമുകാരുടെ സമ്മര്‍ദം മൂലം ചെക്ക് പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നു പന്നികളെ കൊണ്ടുവരാന്‍ അനുവാദം നിഷേധിച്ചതും വില കൂടാന്‍ കാരണമായി. പന്നിപ്പനിയുടെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പന്നികളെ കൊണ്ടുവരുന്നതു നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നതു വന്‍കിട ഫാമുകളുടെ സമര്‍ദത്തെത്തുടര്‍ന്നാണെന്നാണ് ആരോപണം.
സംസ്ഥാനത്തെ വന്‍കിട പന്നിഫാമുകളില്‍ നിന്നു നാഗാലാന്റിലേക്കു പന്നികളെ കയറ്റി വിടുന്നതും കേരളത്തില്‍ പന്നിക്ഷാമത്തിനു കാരണമാകുന്നു. നേരത്തെ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നു വ്യാപകമായി പന്നികളെ എത്തിച്ചിരുന്നു. മുമ്പ് ചെറുകിട ഫാമുകള്‍ സംസ്ഥാനത്തു വ്യാപകമായിരുന്നുവെങ്കിലും മലിനീകരണ പ്രശ്‌നം, പരാതികള്‍, വിലക്കുറവ് എന്നീ കാരണങ്ങളാല്‍ പലരും കൃഷി ഉപേക്ഷിച്ചതും ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. പോത്തിറച്ചി വില വര്‍ധിച്ചതോടെ, നിരവധി പേര്‍ പന്നി ഇറച്ചിയിലേക്കു തിരിഞ്ഞിരുന്നു.
സംസ്ഥാനത്ത് കേരള ചിക്കന്‍ മാതൃകയില്‍ പന്നി ഇറച്ചി വില സര്‍ക്കാര്‍ നിയന്ത്രിക്കുക, ചെക്ക് പോസ്റ്റ് വഴിയുള്ള നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പന്നി ഇറച്ചി വ്യാപാരം നിര്‍ത്തി വെയ്ക്കാനുള്ള തീരുമാനത്തിലാണു കേരള പന്നി ഇറച്ചി വ്യാപാരികളുടെ ഫെഡറേഷന്റെ തീരുമാനം. ഇതിനായി ഇന്ന് ആലുവായില്‍ യോഗം ചേരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.






