
ന്യൂഡല്‍ഹി/കൊച്ചി: നിരോധിത തീവ്രവാദിസംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ പ്രധാന പ്രവര്ത്തകന് 22 വര്‍ഷത്തിനുശേഷം ഡല്‍ഹി പോലീസിന്റെ പിടിയില്‍. സിമിയുടെ മാഗസിന് എഡിറ്റര്‍ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണു മഹാരാഷ്ട്രയിലെ ബുസാവലില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നേരത്തെ യു.എ.പി.എ. ചുമത്തിയിരുന്നു.
2001 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയും കേസെടുത്തു. 2002 ല്‍ ഡല്‍ഹി കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലുള്‍പ്പെടെ സിമി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണു ഹനീഫ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലും സിമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997 ലാണ് സിമിയില്‍ അംഗമായത്.
പിന്നാലെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. നിരവധി യുവാക്കളെ ഇയാള്‍ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തു. സിമി തലവനായിരുന്ന സാഹിദ് ബദറാണ് 2001 ല്‍ ഇയാളെ സിമി പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്റിന്റെ എഡിറ്ററായി നിയമിച്ചത്. മാഗസിന്റെ ഉറുദു എഡിഷനാണ് ഹനീഫ് കൈകാര്യം ചെയ്തത്. വിദ്വേഷമുയര്‍ത്തുന്ന നിരവധി ലേഖനങ്ങള്‍ ഇയാള്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിനായി പ്രത്യേക മുറിയും അനുവദിച്ചിരുന്നു.
2001 ല്‍ സിമി നിരോധിച്ചതിനു പിന്നാലെ പോലീസ് വ്യാപക റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ഷെയ്ഖ് അടക്കമുള്ളവര്‍ ഒളിവില്‍ പോയി. പോലീസിനെ വെട്ടിച്ച് പലയിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സിമിയുടെ നിരോധനത്തിനുശേഷം ചില പ്രവര്‍ത്തകര്‍ ചേര്‍ന്ന് മറ്റുചില സംഘടനകള്‍ രൂപീകരിച്ചിരുന്നു. ഒളിവിലായിരുന്ന ഹനീഫ് ഈ സംഘടനകളിലും പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
സിമി മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്ന ഹനീഫ് ഹുദായി എന്ന പേര് മാത്രമാണ് ഇയാളെക്കുറിച്ചു പോലീസിനു കിട്ടിയിരുന്ന പ്രാഥമികവിവരം. അതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ ഏറെ പണിപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷം ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡല്‍ഹി പോലീസ് സതേണ്‍ റേഞ്ച് സ്പെഷല്‍ സെല്ലിന്റെ ഒരു സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് എന്ന പേരില്‍ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്.






