
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മരിച്ച നിതിന്‍ രാജിന്റെ വസതിയില്‍ സങ്കടക്കാഴ്‌ചയായി സിദ്ധാര്‍ത്ഥന്റെ അമ്മയുടെ സന്ദര്‍ശനം. പൂക്കോട് വെറ്ററിനറി കോളജിലെ റാഗിങ്ങിനിടെ മകന്‍ സിദ്ധാര്‍ത്ഥനെ നഷ്‌ടപ്പെട്ട അമ്മ, സമാന സാഹചര്യത്തില്‍ മകനെ നഷ്‌ടമായ നിതിന്റെ അമ്മയെ ആശ്വസിപ്പിക്കാനെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല.
മകന്‍ മരിച്ച ശേഷം ഇതാദ്യമായാണ് താന്‍ ഒരു കാര്യത്തിനായി വീടിന് പുറത്തിറങ്ങുന്നതെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ വിതുമ്പലോടെ പറഞ്ഞു. 'ഒരു ചടങ്ങിനും ഞാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോള്‍, അതേ അവസ്‌ഥ അനുഭവിക്കുന്ന അമ്മയെ കാണണമെന്ന് തോന്നി. ഞങ്ങള്‍ എന്ത് പ്രാര്‍ത്ഥിച്ചോ അത് നടന്നിട്ടില്ല'...' ഇടറിയ ശബ്‌ദത്തില്‍ ആ അമ്മ പറഞ്ഞു. മിടുക്കരായ മക്കളെ പഠിച്ചു വളരാനായി അയച്ച കോളജുകളില്‍ നിന്ന് അവര്‍ ചേതനയറ്റ ശരീരമായി മടങ്ങിവരേണ്ടി വന്ന അമ്മമാരുടെ കൂടിക്കാഴ്‌ച ഏവര്‍ക്കും നൊമ്പരമായി.
നിതിന്റെ മരണത്തിന് പിന്നില്‍ അധ്യാപകരുടെ ക്രൂരമായ അധിക്ഷേപമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്‌ചാത്തലത്തില്‍, കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നു വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. 'ഇത് കേരളത്തിന് വലിയ നാണക്കേടാണ്. ഈ ക്രൂരതകള്‍ കേട്ട് നടുങ്ങി തലകുനിച്ചു നില്‍ക്കുന്നു. ഇത്തരക്കാര്‍ അധ്യാപകരാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പൂക്കോട് കോളജില്‍ സിദ്ധാര്‍ത്ഥന്റെ മരണമുണ്ടായപ്പോള്‍ തന്നെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന നിതിന്റെ വിയോഗത്തില്‍ അധ്യാപകര്‍ക്കും കോളജ് അധികൃതര്‍ക്കും ഉണ്ടായ വീഴ്‌ചകള്‍ മാപ്പര്‍ഹിക്കാത്തതാണ്.'- വി.ഡി. സതീശന്‍ പറഞ്ഞു.






