
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരേയുള്ള സഹാറാ ബിര്‍ളാ കേസ് പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റീസ് പിന്മാറി. കേസ് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് ഇന്ന് തന്നെ കേസ് പരിഗണിക്കും. പ്രധാനമന്ത്രിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അരുണ്‍ മിശ്ര, അമിതാവാ റോയ് ബഞ്ച് പരിഗണിക്കും. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് നേരത്തേ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ലും 14 ലും ബിര്‍ളാ, സഹാറാ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ മോഡി കോഴ കൈപ്പറ്റിയതിന്റെ രേഖകള്‍ കണ്ടെത്തിയെന്നാണ് ആരോപണം. സഹാറ ഗ്രൂപ്പില്‍ നിന്നും 40 കോടിയും ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും 25 കോടിയും കൈക്കൂലി വാങ്ങിയെന്നാണ് രേഖകള്‍. ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന് പ്രശാന്ത്ഭൂഷണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ചിരുന്നത് ജസ്റ്റീസ് ജെ എസ് ഖേഹറായിരുന്നു. സഹാറയുടെ ഡല്‍ഹിയിലെയും നോയ്ഡയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഡി കോടികള്‍ കൈക്കൂലി വാങ്ങിയ രേഖകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 25 കോടി ആദിത്യ ഗ്രൂപ്പില്‍ നിന്നും വാങ്ങിയതായി കണ്ടെത്തിയത് സിബിഐ യായിരുന്നു. കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.
കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്ന പ്രശാന്ത്ഭൂഷന് വ്യക്തമാക്കിയിരുന്നു. മോഡിയെ കൂടാതെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഷീലാ ദീക്ഷിതിന്റെ പേരും സഹാറാ ബിര്‍ളാ ഡയറിയില്‍ ഉള്ളതായി വ്യക്തമായിരുന്നു.






