
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊണ്ടുള്ള തിരുത്തലിനു പിണറായി വിജയന് സര്‍ക്കാര്‍. മന്ത്രി കെ. രാധാകൃഷ്ണന് ആലത്തൂരില്‍നിന്ന് ലോക്സഭയിലേക്കു വിജയിച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ മാറ്റത്തിനും സാധ്യത. സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ പ്രസ്താവനകളും കുറ്റപ്പെടുത്തലുകളുമായി മുന്നോട്ടുപോയതല്ലാതെ അതു പരിഹരിക്കാന്‍ മന്ത്രിക്കു കഴിഞ്ഞില്ലെന്നാണു മുന്നണിയില്‍ പൊതുവേയുള്ള വിമര്‍ശനം.
ഒപ്പം നില്ക്കുന്ന അടിസ്ഥാന വിഭാഗങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഒരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പല ഇടതുകോട്ടകളിലും വലിയതോതില്‍ വോട്ടിടഞ്ഞതിനു കാരണമെന്നാണു മുന്നണിക്കുള്ളിലെ വിശകലനം. വരുമാനം ഇല്ലാതായപ്പോള്പ്പോലും ജി.എസ്.ടി. നിയമം നിര്‍ബന്ധമല്ലെന്നു സൂചിപ്പിക്കുന്ന സുപ്രീം കോടതി വിധി ഉപയോഗിച്ച് അതില്‍ വ്യക്തത വരുത്തി സംസ്ഥാനത്തിന്റെ സാമ്പത്തികസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നീക്കം നടത്താന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും വിമര്‍ശനമുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ സ്ഥിതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ പ്രഗത്ഭമായി നേരിടാന്‍ അന്നു മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന് കഴിഞ്ഞിരുന്നു. വരുമാനവര്‍ധനയ്ക്കുള്ള പല പരിശ്രമവും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാനുതകുന്ന രീതിയില്‍ ഒന്നും സംഭവിച്ചില്ല. അതോടൊപ്പം ഭക്ഷ്യവകുപ്പും ധനവകുപ്പും തമ്മിലുള്ള തര്‍ക്കവും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
ധനപ്രതിസന്ധി മറികടക്കാന്‍ കഴിയാത്തതുമൂലം താഴേത്തട്ടിലുള്ള ഇടതുമുന്നണിയുടെ ഉറച്ചവോട്ടുകളാണു കടപുഴകിയത്. അതില്‍ ഏറ്റവും പ്രധാനം ക്ഷേമപെന്‍ഷനിലെ കുടിശികയാണ്. ഇത് ശക്തമായ പ്രചാരണവിഷയമാക്കുന്നതില് യു.ഡി.എഫ്. വിജയിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിപണകേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ലഭ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. അത് പരിഹരിക്കാന്‍ നടപടി ഉണ്ടായിട്ടില്ല.
ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഏറ്റവും വലിയ വോട്ടുബാങ്കാണ് ജീവനക്കാരും അദ്ധ്യാപകരും. കേരളത്തിലെ ഏറ്റവും വലിയ സംഘടിതവിഭാഗമായ അവരുടെ ആനുകൂല്യങ്ങളിലും സര്‍ക്കാര്‍ കൈവച്ചിരുന്നു. സര്‍ക്കാരിനെതിരേ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത പാര്‍ട്ടി അനുഭാവ സംഘടനയിലെ അംഗങ്ങള്‍പ്പോലും ഇതുമൂലം ഇക്കുറി മറിച്ച് ചിന്തിക്കുന്ന സാഹചര്യമുണ്ടായി. ഇതൊക്കെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും തിരിച്ചടിയുണ്ടാകുമെന്നാണു മുന്നണിയിലെ വിശകലനം.
മന്ത്രി കെ. രാധാകൃഷ്ണന്റെ ഒഴിവിലേക്കു മാത്രം മന്ത്രി മതിയോ അതോ സമഗ്രമായ അഴിച്ചുപണി വേണോയെന്നും സി.പി.എം. നേതൃത്വം ആലോചിക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എം.പിയായി തെരഞ്ഞെടുത്ത വിജ്ഞാപനമിറങ്ങിയാല്‍ 14 ദിവസത്തിനകം രാധാകൃഷ്ണനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും. ആ ഒഴിവിലേക്ക് ഉടന്‍ പുതിയ മന്ത്രി വേണോ, തല്ക്കാലം ആര്‍ക്കെങ്കിലും ചുമതല നല്‍കണോയെന്ന് വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആലോചിക്കും. പുതിയ മന്ത്രിയെ നിയോഗിക്കുകയാണെങ്കില്‍ ഒ.ആര്. കേളുവിനോ സച്ചിന്ദേവിനോ നറുക്കുവീഴാന്‍ സാധ്യതയുണ്ട്. സമഗ്രമായ പുനഃസംഘടനയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തല്ക്കാലം ആര്‍ക്കെങ്കിലും ചുമതല നല്‍കിയിട്ട് പിന്നീട് പുനഃസംഘടന നടത്തിയേക്കും.






