
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് (എം) തല്ക്കാലം ഇടത് ബന്ധം ഉപേക്ഷിക്കില്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പ് തോല്‍വി മാണി ഗ്രൂപ്പിന് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇതിന് പുറമേ രാജ്യസഭാ സീറ്റ് കൂടി ലഭിക്കാതെ വന്നാല്‍ അണികള്‍ക്ക് മുന്നില്‍ നേതൃത്വത്തിന് വിയര്‍ക്കേണ്ടി വരും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ എത്ര സമ്മര്‍ദമുണ്ടായാലും ഇടതുമുന്നണിയുടെ ഭാഗമായി തുടരാന്‍ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വി.എന്‍. വാസവന് ലഭിച്ചതിനേക്കാള്‍ നാല്പതിനായിരത്തോളം വോട്ടിന്റെ കുറവാണ് മാണി വിഭാഗം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഇത്തവണ ലഭിച്ചത്. മാണി വിഭാഗത്തിന് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ അമ്പതിനായിരത്തോളം വോട്ടുകളുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക്. ഈ വോട്ട് കൂടി കൂട്ടിയാല്‍ തൊണ്ണൂറായിരം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മാണി വിഭാഗം മുന്നണിയിലെത്തിയതിന്റെ നേട്ടം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ചിരുന്നു.
തദേശതെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, എറണകുളം, ഇടുക്കി ജില്ലകളില്‍ സി.പി.എമ്മിന് സ്വാധീനം ഇല്ലാതിരുന്ന പല പഞ്ചായത്തുകളിലും ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞത് മാണി വിഭാഗത്തിന്റെ സ്വാധീനത്താലാണ്. എന്നാല്‍, ഈ മികവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവര്ത്തിക്കാനാകാത്തതാണ് മുറുമുറുപ്പുകള്‍ക്ക് കാരണം. വേണ്ടി വന്നാല്‍ മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന അഭിപ്രായം പോലും ചില കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കേരളമൊട്ടാകെ സംഭവിച്ചതാണെന്നും അതില്‍ നിന്നു കോട്ടയത്തെ മാത്രം മാറ്റി നിര്ത്തേണ്ടതില്ലന്നുമാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും താഴെത്തട്ടിലുള്ള ഐക്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് വസ്തുതയാണ്. പാലാ നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മും മാണി വിഭാഗവുമായുള്ള ഭിന്നത ഇതുവരെയും പരിഹരിച്ചിട്ടില്ല. 'നവകേരള സദസി'ല്‍ റബര്‍ വില വിഷയത്തിന്റെ പേരില്‍ എം.പിയായിരുന്ന തോമസ് ചാഴികാടനോട് മുഖ്യമന്ത്രി പിണറായി വിജയന് നീരസം പ്രകടിപ്പിച്ച സംഭവം നേതൃതലത്തില്‍ പരിഹരിക്കപ്പെട്ടെങ്കിലും മാണി ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി തുടരുകയാണ്.






