
മ്യൂണിച്ച് : യൂറോകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ആദ്യ ദിനത്തിൽ ‘ഇറ്റാലിയൻ ടീമി’നെ പ്രീ ക്വാർട്ടറിൽ രണ്ടടിക്കു പുറത്താക്കി ‘സ്വിസ് സംഘം’ യൂറോ ക്വാർട്ടറിൽ. മത്സരത്തിന്റെ തുടക്കം മുതൽ സ്വിസ് താരങ്ങളുടെ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. 37-ാം മിനുറ്റിൽ വർഗാസിന്റെ പാസിൽ നിന്നായിരുന്നു റെമോ ഫ്രൂലറിന്റെ ഗോൾ. 46-ാം മിനിറ്റില്‍ വാര്‍ഗാസ് സ്വിസിന്റെ രണ്ടാം ഗോൾ നേടി. ബോക്സിനകത്തുനിന്ന് പന്ത് ഉയര്‍ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ച് കയറ്റിയാണ് വർഗാസ് ഗോൾ നേടിയത്.
സ്വിറ്റ്സർലൻഡിനായി മത്സരത്തിലുടനീളം കളി മെനഞ്ഞതും നയിച്ചതും ജർമൻ ബുന്ദസ്ലിഗ ക്ലബ് ബയേർ ലെവർക്യൂസൻ താരമായ ക്യാപ്റ്റൻ ഗ്രാനിറ്റ് ജാക്കയാണ്. ജാക്ക തുടങ്ങിവച്ച നീക്കങ്ങളിലൂടെയാണു സ്വിറ്റ്സർലൻഡ് കളി പൂർണണമായും തങ്ങളുടേതാക്കിയത്. ഇരു പാതിയിലും പന്തു നിയന്ത്രിക്കാനും ഫലപ്രദമായ പാസ് നൽകാനും ഇറ്റലി പാടുപ്പെട്ടു .
സ്വിറ്റ്സർലൻഡ് ആകെ 4 ഗോൾ ഷോട്ടുകളിൽ നിന്നു 2 ഗോളുകൾ നേടി. ഇറ്റലിക്ക് ഒരു ഗോൾഷോട്ട് മാത്രമാണുള്ളത്. സ്വിസ് ഗോളി യാൻ സോമറിനെ ഒരുഘട്ടത്തിൽ പോലും പരീക്ഷിക്കാൻ ഇറ്റലിക്കായില്ല. ഇംഗ്ലണ്ട്–സ്ലൊവേനിയ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്നലെ നടന്ന മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ജർമ്മനി ഡെന്മാർക്കിനെയും തോൽപ്പിച്ചത്.






