
പാരീസ്: ആർച്ചറിയിൽ ഇന്ത്യയ്ക്ക് ആഹ്ലാദ വാർത്ത. വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തി ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോർ 27-24, 27-27, 27-26, 27-29, 26-26. ക്വാർട്ടറിൽ ദീപികയുടെ എതിരാളി ദക്ഷിണ കൊറിയൻ താരം നാം സു–ഹ്യോൻ. മത്സരം ഇന്ന് 5.09ന്.
അതേസമയം, ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീക്വാർട്ടറിൽ പുറത്തായി.ഇന്തോനേഷ്യൻ താരം ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ 5-6 എന്ന പോയിന്റ് നിലയിലാണ് ഭജൻ പരാജയം സമ്മതിച്ചത്. സ്കോർ 28-29, 27-25, 26-29, 28-28, 27-26.
ആദ്യ സെറ്റിൽ 28-29 എന്ന സ്കോർ നിലയിൽ ഇന്ത്യൻ താരം തോൽവി വഴങ്ങി. എന്നാൽ രണ്ടാം സെറ്റിൽ ഭജൻ കൗർ ശക്തമായി തിരിച്ചുവന്നു. രണ്ടാം സെറ്റിൽ 27-25 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഇതോടെ പോയിന്റ് നില 2-2ന് തുല്യമായി. മൂന്നാം സെറ്റിൽ 26-29ന് ദിയാനന്ദ വിജയിച്ചു. ഇതോടെ പോയിന്റ് നില 2-4 ആയി .
നിർണായകമായ നാലാം സെറ്റിൽ ഇരുതാരങ്ങളും 28 സ്കോർ വീതം നേടി സമനില പാലിച്ചു. ഇതോടെ സ്കോർ നിലയിൽ 3-5ന് ഇന്തോനേഷ്യൻ താരം പോയിന്റ് നിലയിൽ ലീഡ് ചെയ്തു. അഞ്ചാം സെറ്റ് വിജയിക്കുകയാണ് ഭജൻ കൗറിന് മുന്നിലുണ്ടായിരുന്ന മാർഗം. ഇത്തവണ 27-26 എന്ന പോയിന്റിൽ ഭജൻ വിജയിച്ചതോടെ പോയിന്റ് നില 5-5ന് തുല്യമായി. ആറ് സെറ്റുകളും പൂർത്തിയായതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ 9-8ന് ദിയാനന്ദ വിജയിക്കുകയായിരുന്നു.







Comments