
ന്യൂഡല്‍ഹി: കൗമാരപ്രായക്കാരായ പെണ്‍കുട്ടികളോട് ലൈംഗിക ആസക്തി നിയന്ത്രിക്കണമെന്ന നിര്‍ദേശത്തോടെ ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് രൂക്ഷ വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കി. ജഡ്ജിമാര്‍ വിധിന്യായങ്ങള്‍ എഴുതിയാല്‍ മതി, സദാചാരം പ്രസംഗിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധികൃതര്‍ക്ക് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവിലും ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ആക്ഷേപകരവും തികച്ചും അനാവശ്യവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
കോടതി വിധികള്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ബെഞ്ചിനുവേണ്ടി വിധി പ്രസ്താവിച്ച ജസ്റ്റിസ് ഓക പറഞ്ഞു. ഹൈക്കോടതി ഡിവിഷന് ബെഞ്ച് നടത്തിയ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതും ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശാനുസരണം സുപ്രീം കോടതി സ്വന്തം നിലയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്ത് നടപടികളിലേക്കു കടക്കുകയായിരുന്നു.
2023 ഒക്ടോബര്‍ 18ലെ ഹൈക്കോടതി വിധിയെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും ചോദ്യം ചെയ്തിരുന്നു. രണ്ടു മിനിറ്റു നേരത്തെ ലൈംഗികസുഖം ആസ്വദിക്കാന്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ കണ്ണില്‍ തോല്‍ക്കുകയാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക ആസ്ക്തികള്‍ നിയന്ത്രിക്കണമെന്നും ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചിരുന്നു.
ലൈംഗികാതിക്രമക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഇയാളെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ജനുവരി നാലിന് കേസ് പരിഗണിക്കവേ, ഹൈക്കോടതി വിധിയിലെ ചില ഖണ്ഡികകള്‍ പ്രശ്നകരമാണെന്നും അത്തരം വിധികള്‍ എഴുതിയത് തികച്ചും തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള അവകാശം) ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തിഗത സ്വാതന്ത്ര്യം ഹനിക്കുന്നതാണതെന്ന് സുപ്രീം കോടതി പറഞ്ഞു, കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് അപകീര്‍ത്തിപ്പെടുത്തുന്ന വിധിയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിപുലമായ നിരീക്ഷണങ്ങള്‍/കണ്ടെത്തലുകള്‍ കാരണമാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവനുസരിച്ച് സ്വമേധയാ റിട്ട് ഹര്‍ജി ആരംഭിച്ചത്. ശിക്ഷാവിധിക്കെതിരായ അപ്പീലില്‍, അപ്പീലിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹൈക്കോടതി വിധി പറയാവൂയെന്നും മറ്റൊന്നും പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എന്നാല്‍, അപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഹൈക്കോടതി ചര്‍ച്ച ചെയ്തതായി കാണുന്നു. പ്രഥമദൃഷ്ട്യാ, ഇത്തരമൊരു അപ്പീലില്‍ ഒരു വിധിന്യായം എഴുതുമ്പോള്‍, ജഡ്ജിമാര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ല. ഇരയുടെ പ്രായം കണക്കിലെടുത്ത് സമ്മതം അപ്രസക്തമാണെങ്കിലും സമ്മതമുള്ള രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ചൂഷണരഹിതമായ ഉഭയകക്ഷി ലൈംഗിക ബന്ധത്തിന്റെ കേസാണിതെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.






