
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്നാണു സൂചന. മത്സരിക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ വിനേഷിനെ സമീപിച്ചെന്നാണു സൂചന.
കോണ്‍ഗ്രസിന് മതിയായ അംഗസംഖ്യയുണ്ടായിരുന്നെങ്കില് രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രഖ്യാപിച്ചിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ താരത്തിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നല്‍കിയത്.
ബംജ്റംഗ് പുനിയ, സാക്ഷി മാലി അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നു. ഒളിമ്പിക് ഗുസ്തി 50 കിലോ വിഭാഗം ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തി വിനേഷ് ചരിത്രമായിരുന്നു. മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷിന് അയോഗ്യത കല്പ്പിച്ചു. അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷ് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി.
സംഘടനകളും വ്യവസായികളും പ്രഖ്യാപിച്ച 16 കോടിയോളം രൂപ ത്തിന് കിട്ടിയിട്ടില്ലെന്നും ജനശ്രദ്ധ ലഭിക്കാനുള്ള ശ്രമമാണെന്നും വിനേഷിന്റെ ഭര്‍ത്താവ് ഭര്‍ത്താവ് സോംവീര്‍ റാഠി കഴിഞ്ഞ ദിവസം എക്സിലൂടെ വെളിപ്പെടുത്തിയിരുന്നു. ''സംഘടനകളില്‍നിന്നോ വ്യവസായികളില്നിന്നോ കമ്പനികളില്‍നിന്നോ ആളുകളില്‍നിന്നോ വിനേഷിന് ഒരു വിധത്തിലുമുള്ള പാരിതോഷികങ്ങള്‍ ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് '' സോംവീര്‍ കുറിച്ചു.
അഞ്ചിടത്തുനിന്ന് രണ്ടു കോടി വീതവും അഞ്ചിടത്തുനിന്ന് ഒരു കോടി വീതവും ഒരിടത്തുനിന്ന് 51 ലക്ഷം രൂപയും നാലിടത്തുനിന്ന് 21 ലക്ഷം രൂപ വീതവും വിനേഷിനു പാരിതോഷികമായി പ്രഖ്യാപിച്ചെന്ന വാര്‍ത്തയാണ് ഭര്‍ത്താവ് തിരുത്തിയത്. ഇവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ സോവീര് കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.






