
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റനില വീട് നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍വക്ഷിയോഗം പൂര്ണപിന്തണ പ്രഖ്യാപിച്ചു. എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ യോഗത്തില്‍ മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. ഇപ്പോള്‍ പണിയുന്ന ഒറ്റനില വീടിന് ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന് നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കാനും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.
ബാങ്കുകളില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. വ്യക്തികള്‍ കടം ഇൗടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണസംവിധാനം ശക്തമായി ഇടപെടും. സ്പെഷല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ രണ്ടാം തിയതി സ്കൂള്‍ പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുക കൂടി ചെയ്യും.
സൈക്ളോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കും. സ്പോണ്‍സര്‍ഷിപ്പുമായി വരുന്നവരെ ഏകോപിപ്പിക്കാനും തീരുമാനമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ടി. സിദ്ദിഖ് എം.എല്‍.എ.(കോണ്‍ഗ്രസ്), പി.എം.എ. സലാം(മുസ്ലിം ലീഗ്), ജോസ് കെ. മാണി (കേരളകോണ്‍ഗ്രസ് എം), അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങി വിവിധ കക്ഷികളുടെ നേതാക്കളും മന്ത്രിമാരായ കെ. രാജന്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പളളി, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുത്തു.






